തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ.എസ്.ആര്.ടി.സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാൻ സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്, സ്റ്റൈപന്റ്, കോളജ് കാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഈ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാര്‍ക്ക് യു.ഡി ഐ.ഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിക്കും.
ഭൂരഹിത-ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനമാർഗം കണ്ടെത്തി നൽകാനാവണം.
അലഞ്ഞുതിരിയുന്ന മാനസിക പ്രശ്നമുള്ളവര്‍ക്ക് മെഡിക്കൽ കോളജ്, ജില്ല ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ വകുപ്പ് നടത്തിയ സർവേയിൽ ഭക്ഷണം, ആരോഗ്യം, വരുമാനം, വീട് എന്നിങ്ങനെ പ്രധാനമായി നാല് ഘടകങ്ങൾ പരിഗണിച്ചാണ് അതിദരിദ്ര കുടുംബങ്ങളെ നിർണയിച്ചത്. സർവേ പ്രകാരം ഭക്ഷണത്തിന് പ്രയാസപ്പെടുന്നവരായി 4736 കുടുംബങ്ങളുണ്ട്. ചികിത്സക്ക് വകയില്ലാത്ത 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനമില്ലാത്തവരായി 1705 കുടുംബങ്ങളും ഭക്ഷണത്തിനും ആരോഗ്യത്തിലും പ്രയാസപ്പെടുന്നവരായി 8671 കുടുംബങ്ങളുമുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.