ചവറ ഷാ
കരുനാഗപ്പള്ളി: മുൻമന്ത്രി കുട്ടി അഹമ്മദ്കുട്ടി വിടപറയുമ്പോൾ ഓർമയിലെത്തുന്നത് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് മരണത്തെ തോൽപിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന അപകടം. 2005ൽ ചവറയിലുണ്ടായ വാഹനാപകടം നൽകിയ ശാരീരിക അവശതകൾ മരണംവരെയും അദ്ദേഹത്തെ അലട്ടിയിരുന്നു. അന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച സാമൂഹിക പ്രവർത്തകനായ ചവറ ഷായുടെ മുന്നിൽ ഇപ്പോഴും ആ അപകടക്കാഴ്ചയുടെ ഓർമകളുണ്ട്. സംസ്ഥാന എൽ.എസ്.ജി.ഡി മന്ത്രിയായിരിക്കെ മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക് കാർ മാർഗം വരികയായിരുന്നു മന്ത്രി. നല്ല ചാറ്റൽ മഴയുള്ള ദിവസം പുലർച്ച അഞ്ചിനായിരുന്നു എന്തോ വന്നുവീഴുന്ന ശബ്ദം കേട്ടത്. റോഡിനും പാലത്തിനും സമീപമുള്ള വീട്ടിൽ നിന്നും ഷാ ഇറങ്ങി ഓടി നോക്കുമ്പോൾ സ്റ്റേറ്റ് വണ്ടിയാണെന്ന് മനസ്സിലായി. വണ്ടിയിൽ കുടുങ്ങിക്കിടന്ന മന്ത്രിയെയും ഗൺമാനെയും പുറത്തെടുത്തു. കഴുത്തിനേറ്റ ക്ഷതംകാരണം മന്ത്രിയും ഒടിഞ്ഞുതൂങ്ങിയ കാലുമായി ഗൺമാൻ അബ്ദുൽ റഷീദും ഡ്രൈവർ അബ്ദുല്ലയും അവശരായിരുന്നു. അതുവഴിവന്ന വാഹനങ്ങളിൽ ഇവരെ കൊല്ലം ജില്ല ആശുപത്രിയിലെത്തിച്ചു. മന്ത്രി അപകടത്തിൽപെട്ട വിവരം അപ്പോഴേക്കും മന്ത്രിയായിരുന്ന മാണി വഴി അറിയിക്കുകയും ചെയ്തു. ആശുപത്രിയിൽ മന്ത്രി എത്തുമ്പോഴേക്കും എല്ലാ മുൻകരുതലും എടുത്തിരുന്നു. ഐ.സി.യുവിൽ പ്രവേശിപ്പിച്ച മന്ത്രിയെ അപകടനില തരണംചെയ്യുംവരെ ആശുപത്രിയിൽ തുടർന്നു. വിദഗ്ദചികിത്സക്ക് മന്ത്രിയെ യാത്രയാക്കുമ്പോഴും അദ്ദേഹത്തോടൊപ്പം നിന്നു. ആ ബന്ധം അദ്ദേഹത്തിന്റെ മരണംവരെയും ഷാ തുടർന്നുപോന്നിരുന്നു. മിക്കദിവസങ്ങളിലും അദ്ദേഹം തുടർച്ചയായി സ്നേഹ അന്വേഷണം നടത്തിയതും വിശേഷങ്ങൾ അന്വേഷിച്ചതും വേദനയോടെ ഓർത്തെടുക്കുകയാണ് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് കൂടിയായ ചവറ ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.