അസമില്‍ മുസ്‍ലിംകളെ തടങ്കല്‍പാളയത്തില്‍ തള്ളിയതിനെതിരെ ലീഗ് പോരാടും -ഇ.ടി

കോഴിക്കോട്: അസമിലെ ബാര്‍പേട്ട ജില്ലയിലെ 28 മുസ്‌ലിംകളെ വിദേശികളെന്ന് ആരോപിച്ച് തടങ്കല്‍പാളയത്തിലടച്ചത് ഞെട്ടിപ്പിക്കുന്നതാണെന്നും അവരുടെ മോചനത്തിനായി രാഷ്ട്രീയമായും നിയമപരമായും മുസ്‍ലിം ലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കൊടിയ അനീതിയും ജനാധിപത്യ മതേതര വിശ്വാസികളെയാകെ ആശങ്കയിലാഴ്ത്തുന്നതുമാണിത്. പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം 50 കിലോമീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലുള്ള ട്രാന്‍സിറ്റ് ക്യാമ്പിലേക്ക് മാറ്റിയത് തികഞ്ഞ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയുമാണ്.

രാജ്യത്തെ മുസ്‌ലിം സമൂഹം എത്രത്തോളം അരക്ഷിതരാണെന്ന് കാണിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. അസമില്‍ സി.എ.എ നടപ്പാക്കിയതിന്റെ ഫലമായാണ് ഈ ഭരണകൂട ഭീകരത അരങ്ങേറുന്നത്. നിയമം ഭരണഘടനവിരുദ്ധമാണെന്ന മുസ്‍ലിം ലീഗ് കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുമ്പോള്‍തന്നെയാണ് ഈ കിരാത നടപടി. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‍ലിംകളെ ഉന്നമിട്ട് പൗരത്വ നിയമം ഭേദഗതി ചെയ്തപ്പോള്‍ ഉന്നയിച്ചവയെല്ലാം വസ്തുതയാണെന്ന് തെളിയിക്കുന്നതാണ് സംഭവം. ഇത്തരത്തിൽ രാജ്യത്തെ മുസ്‍ലിംകളെ ഭയപ്പെടുത്താമെന്ന വ്യാമോഹം ഇന്ത്യന്‍ ഭരണഘടനയുള്ളിടത്തോളം ചെറുത്തുതോല്‍പിക്കുമെന്നും ഇ.ടി മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - League to fight against detention of Muslims in Assam - ET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.