ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ വീട്ടിൽകയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. വേഴപ്ര അഞ്ചുമനയ്ക്കൽ ആശാരിപ്പറമ്പ് പാടശേഖരത്തിന് നടുവിൽ പുത്തൻപറമ്പ് വീട്ടിൽ താമസിക്കുന്ന ബൈജുവിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഴപ്ര സ്വദേശിനിയായ യുവതിയുടെ മുൻ ഭർത്താവ് സുബിലാണ് (കുക്കു) വെട്ടിയത്.
സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർക്കുനേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയാണ് യുവതിയുമായി കടന്നുകളഞ്ഞത്. രാമങ്കരി പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച അർധരാത്രി 12നായിരുന്നു സംഭവം.
കലവൂർ എ.എൻ കോളനിയിൽ താമസിക്കുന്ന സുബിലിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. പലപ്പോഴും മർദനത്തിനിരയായ യുവതി നെടുമുടിയിലെ ബന്ധുവീട്ടിലേക്ക് പോയി. ഇയാൾ ദേഹോപദ്രവം ഏൽപിച്ചതായി കാണിച്ച് നെടുമുടി പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് രാമങ്കരി വേഴപ്രയിലെ വീട്ടിലേക്ക് താമസം മാറി. ഇതിനിടെ സമീപത്തുള്ള അവിവാഹിതനായ ബൈജുവുമായി അടുപ്പത്തിലായി. ഇയാൾക്കൊപ്പം താമസിക്കുന്നതറിഞ്ഞ സുബിൽ ചൊവ്വാഴ്ച രാത്രി ബൈജുവിന്റെ വീട്ടിലെത്തി കമ്പിപ്പാര ഉപയോഗിച്ച് കതക് കുത്തിപ്പൊളിച്ച് അകത്തുകയറിയാണ് ആക്രമണം നടത്തിയത്. വടിവാൾ ഉപയോഗിച്ച് യുവതിക്കുനേരെയുള്ള ആക്രമണം തടയുന്നതിനിടെയാണ് ബൈജുവിന്റെ കൈക്കും തലക്കും വെട്ടേറ്റത്. വീട്ടിൽനിന്ന് യുവതിയെ മുടിക്കുത്തിനുപിടിച്ച് വെള്ളം കയറിക്കിടക്കുന്ന പാടശേഖരത്തിലൂടെ വലിച്ചിഴച്ചാണ് പോയത്. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.