അസൗകര്യങ്ങൾ നിറഞ്ഞ റോഡ് കൈയടക്കുന്ന കായംകുളം സ്വകാര്യ ബസ് സ്റ്റാൻഡ്
കായംകുളം: നഗരവികസനത്തിന്റെ അടിസ്ഥാന ആവശ്യമായ സെൻട്രൽ സ്വകാര്യ ബസ്സ്റ്റാൻഡ് പദ്ധതി അഴിമതിയുടെ നിത്യസ്മാരകം. ബജറ്റുകളിലെ പ്രഖ്യാപനത്തിനപ്പുറം പദ്ധതി യാഥാർഥ്യമാക്കുന്നതിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ കഴിയാത്തത് ഭരണവൈകല്യമായി നിഴലിക്കുകയാണ്. യു.ഡി.എഫിന്റെ വികസനനയം അട്ടിമറിച്ച് എൽ.ഡി.എഫ് രൂപപ്പെടുത്തിയ പദ്ധതി സാക്ഷാത്കരിക്കുന്നതിലെ വീഴ്ച തുടരുന്നതിന് പിന്നിലെ താൽപര്യം ചർച്ചയാകുന്നു.
10 സെന്റിലെ ഇടുങ്ങിയ സൗകര്യത്തിലാണ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. 150ഓളം ബസുകൾ ദിവസം എഴുനൂറോളം സർവിസ് നടത്തുന്നുണ്ട്. സൗകര്യകുറവുമൂലം ബസുകൾ മിക്കതും റോഡിലാണ്. ഇതിന് പരിഹാരമായി വിശാലമായ സ്റ്റാൻഡ് പദ്ധതി ആവിഷ്കരിച്ചത് മുതൽ വിവാദവിഷയമാണ്. സ്റ്റാൻഡിനായി നഗര ബജറ്റിൽ ഉൾപ്പെടാത്ത സർവേ നമ്പറുകളില്ല. ഒടുവിൽ 30 വർഷം മുമ്പ് ലിങ്ക് റോഡിന് സമീപം 1.80 ഏക്കർ ഏറ്റെടുക്കാൻ തീരുമാനിച്ചത് മുതൽ അട്ടിമറി നാടകങ്ങൾക്കും തുടക്കമിട്ടു. കക്ഷിരാഷ്ട്രീയത്തിന് അതീതമായ അണിയറ കൂട്ടുകെട്ടുകളാണ് ഇതിനായി രൂപപ്പെട്ടത്.
റിയൽ എസ്റ്റേറ്റ് സാധ്യതകളിലൂടെ പല നേതാക്കളും സമ്പന്നരായതല്ലാതെ പദ്ധതി ലക്ഷ്യം കണ്ടില്ല. ഈ സന്ദർഭത്തിൽ ഏഴ് വർഷം മുമ്പ് ഇടതുഭരണം വന്നതോടെ അട്ടിമറി പൂർണമായി. ഏറ്റെടുക്കാൻ ലക്ഷ്യമിട്ട സ്ഥലം മാസ്റ്റർ പ്ലാനിലെ സ്റ്റാൻഡ് സോണിൽനിന്ന് ഒഴിവാക്കിയായിരുന്നു തുടക്കം. യു.ഡി.എഫ് കാലത്ത് പദ്ധതി ബജറ്റിൽനിന്ന് ഒഴിവാക്കുന്നതിനെതിരെ സമരം നടത്തിയവരുടെ മറ്റൊരു മുഖമാണ് ഭരണം കിട്ടിയപ്പോൾ കാണാൻ തുടങ്ങിയത്. നടപടികളിലെ നൂലാമാലകൾ നീക്കി ഉടമയെ സഹായിക്കുന്ന സമീപനം പലർക്കും ‘ഗുണം’ നൽകിയെന്ന ചർച്ച ശക്തമായിരുന്നു.
കായലോരത്ത് തീരദേശ പരിപാലന നിയമത്തിൽ വരുന്ന 35 സെന്റ് സ്ഥലം എട്ട് മീറ്റർ വീതിയിൽ വഴിയവകാശത്തോടെ നഗരസഭക്ക് വിട്ടുനൽകാമെന്ന ധാരണയിലാണ് ബാക്കി സ്ഥലം ഉടമ സ്വന്തമാക്കിയത്. എന്നാൽ, നിയമക്കുരുക്കുകൾ കാരണം സ്റ്റാൻഡ് പദ്ധതിയിൽ ഒരിഞ്ച് മുന്നോട്ട് പോകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റിലും നാലുവരിയിൽ ഒതുങ്ങുന്ന പ്രഖ്യാപനം മാത്രമായി സ്റ്റാൻഡ് മാറുമോയെന്ന് ജനം ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.