ആലപ്പുഴ: ആർപ്പുവിളിയും ആരവവുമുയർത്തി പുന്നമടയിലെ ഓളപ്പരപ്പിലെ വേഗപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. അഞ്ചുവർഷത്തെ ഇടവേളക്കുശേഷം ആഗസ്റ്റ് രണ്ടാം ശനിയാഴ്ച തിരിച്ചെത്തുന്ന വള്ളംകളിക്ക് ആവേശത്തിരതീർക്കാൻ കായലും കരയും ഒരുങ്ങി. കളിവള്ളങ്ങളും ചുണ്ടൻവള്ളങ്ങളും കരിനാഗങ്ങളെപ്പോലെ ചീറിപ്പായും. തുഴക്കാർ സർവശക്തിയും സംഭരിച്ച് തുഴത്താളം തീർക്കുമ്പോൾ ജലരാജാക്കന്മാർ തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാകും. കരക്കാരുടെ ഹൃദയംകവരാൻ എല്ലാഅടവുകളും തന്ത്രങ്ങളും പയറ്റി ഫിനിഷിങ് പോയന്റ് ലക്ഷ്യമാക്കി ചുണ്ടനുകൾ കുതിക്കും.
മാസങ്ങൾ നീണ്ട പരിശീലനം പൂർത്തിയാക്കി ചുണ്ടൻ വള്ളങ്ങൾ രണ്ടുദിവസത്തെ ‘സുഖചികിത്സ’കഴിഞ്ഞാണ് പുന്നമടയിൽ പോരിനെത്തുന്നത്. വെള്ളം തൊടാതെ വള്ളം പറപ്പിക്കാൻ സ്ലീക്ക് അടിച്ചാണ് തയാറെടുപ്പുകൾ. തടിയിൽ ഒരുതുള്ളി വെള്ളം പോലും പിടിക്കാത്ത രീതിയിലാണ് സ്ലീക്ക് അടിക്കുന്നത്. കളിദിവസം രാവിലെയാണ് ആഘോഷമായ നീറ്റിലിറക്കൽ. മാസങ്ങളും ദിവസങ്ങളും നീണ്ട പരിശീലനത്തിനുശേഷമാണ് പുന്നമടയിലെ വേഗപ്പോരിന് ജലരാജാക്കന്മാർ എത്തുന്നത്. കഠിനപരിശീലനത്തിന് ശേഷം വള്ളങ്ങൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാനാണ് ഈവിശ്രമവേള. വള്ളം മാലിപ്പുരയിൽ കയറ്റി തറ മുറുക്കിയും തറക്കുഴി അടച്ചും പോളിഷ് ചെയ്തുമാണ് പരിപാലനം.
മുൻകാലങ്ങളിൽ മുട്ടയുടെ വെള്ള ഉപയോഗിച്ചാണ് വള്ളങ്ങൾക്ക് പോളിഷ് ചെയ്തിരുന്നത്. എന്നാൽ, കാലം മാറിയതോടെ ജലാംശം പിടിക്കാത്ത തരത്തിലുള്ള പെയിൻറുകളാണ് അടിക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് വിശ്രമം നൽകുന്ന സമയം ജലോത്സവത്തിൽ പങ്കെടുക്കാത്ത മറ്റ് ചുണ്ടൻ വള്ളങ്ങൾ വാടകക്ക് എടുത്താണ് വിവിധ ക്ലബുകൾ തുഴച്ചിൽ പരിശീലനം നടത്തുന്നത്. വള്ളംകളി ദിനത്തിൽ രാവിലെ പ്രത്യേക പ്രാർഥനകളും പൂജകളും നടത്തിയാണ് വള്ളങ്ങൾ വീണ്ടും നീറ്റിലിറക്കുന്നത്. ട്രാക്കിൽ തീപടർത്താൻ സമൂഹമാധ്യമങ്ങളിൽ ക്ലബ് ആരാധകരും ആവേശത്തിലാണ്.
ചമ്പക്കുളംമൂലം വള്ളം കളിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കര്ശനനിയന്ത്രണങ്ങളാണുള്ളത്. രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ നെഹ്റുട്രോഫി വള്ളംകളി മേഖല (പുന്നമട പ്രദേശം) പ്രത്യേക നിരോധിത പ്രദേശമായി പ്രഖ്യാപിച്ചു. ഔദ്യോഗിക നിരീക്ഷണ ആവശ്യങ്ങൾക്കൊഴികെ ഡ്രോൺ കാമറകൾ ഉപയോഗിക്കുന്നത് നിരോധിച്ചു.
രാവിലെ ആറ് മുതൽ ജലമേള അവസാനിക്കുന്നതുവരെ ട്രാക്കിൽ മത്സര-ഒഫീഷ്യൽസിന്റെ ജലയാനങ്ങൾ അല്ലാതെ ഇതരജലയാനങ്ങളും പൊതുജനങ്ങളും മത്സരട്രാക്കിൽ പ്രവേശിക്കാൻ പാടില്ല. വനിതകളുടെ വള്ളത്തിൽ തുഴയുന്നവരുടെ യൂനിഫോം ട്രാക്ക് സ്യൂട്ടും ജഴ്സിയും നിർബന്ധമാക്കി. സി-ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിപ്പിച്ച ടിക്കറ്റുകളുമായി എത്തുന്നവർക്ക് മാത്രമാണ് പ്രവേശനം. സുരക്ഷക്കായി പുന്നമടയിലും പരിസരങ്ങളിലുമായി 2000ത്തോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വള്ളംകളി കാണാനെത്തുന്നവര്‍ക്ക് കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലെ കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകീട്ട് പ്രത്യേക സര്‍വിസുകളുണ്ടാകും. ഇതിന് പുറമേ വള്ളംകളി കാണാൻ കെ.എസ്.ആര്.ടി.സി ബജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.