‘‘ജനസാഗരങ്ങളെ സാക്ഷിയാക്കി ഓളപ്പരപ്പിലെ ജലയുദ്ധത്തിന് ആലപ്പുഴയിലെ പുന്നമട സജ്ജമായി. വള്ളംകളിയിൽ മികച്ചസമയം കുറിക്കുന്ന ചുണ്ടൻ ഈമാസം 28ന് നടക്കുന്ന നെഹ്റുട്രോഫിയിൽ മുത്തമിടും. അതിനായി സർവ അടവും പുറത്തെടുത്ത് പരസ്പരം അങ്കംവെട്ടും. മെയ്യും മനസ്സും മെരുക്കിയെടുക്കുന്ന തുഴച്ചിലുകാരുടെ ആദ്യപരിശീലനം തുടങ്ങുന്നത് കരയിലാണ്. രണ്ടാമത്തേത് കായലിലും. തീരത്ത് തടിച്ചുകൂടുന്ന കാഴ്ചക്കാരുടെ ആർപ്പുവിളികളും കരാഘോഷവുമെല്ലാം തുഴക്കാര്ക്ക് ചുണ്ടന്‍വള്ളങ്ങൾ ഇഞ്ചോടിഞ്ച് പൊരുതി കുതിക്കാനുള്ള ഊർജമാണ്. ജയിച്ചവർ വാഴും. അല്ലാത്തവർ വീഴും.....വേഗപ്പോരിന്റെ നേർക്കാഴ്ചയിലേക്ക് മാധ്യമം പരമ്പര......ആവേശം@70
കുട്ടനാട്ടുകാരുടെ ഹൃദയതാളമായ ജലോത്സവം തുടങ്ങുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. കുട്ടനാട്ടുകാരുടെ മനസ്സിലെന്നും ഒരു ആർപ്പുവിളിയുണ്ട്. കളിവള്ളങ്ങൾ കുതിച്ചുപായുമ്പോൾ പ്രായവും പരിസരവും മറന്ന് അവർ തൊണ്ടപൊട്ടുംപോലെ അലറും... ആർപ്പോ....ഇർറോ... ഈ ആർപ്പുവിളികൾ തുഴക്കാരിലും പങ്കായക്കാരിലും ആവേശത്തിന്റെ പരകായപ്രവേശം നടത്തും. ശരീരം മുഴുവൻ പടരുന്ന മിന്നൽപോലുള്ള ആ തരിപ്പിൽ തുഴ വലിക്കുന്നതിന്റെ വേഗം ഇരട്ടിയാകും. പങ്കായക്കാരുടെ കുത്തിയേറിൽ ചുണ്ടൻവള്ളങ്ങൾ ജലപ്പരപ്പിലൂടെ ശരവേഗത്തിൽ പായും. അതിന്റെ നേർക്കാഴ്ചയാണ് പുന്നമടയിൽ ദൃശ്യമാവുക.
കളിവള്ളങ്ങൾ കരിനാഗങ്ങൾ കണക്കെ മാരിവില്ല് തീർക്കുന്ന കാഴ്ച ഒരുകാലത്ത് കുട്ടനാടൻ കരക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. മത്സരിക്കാനെത്തുന്ന ഓരോ ചുണ്ടന് പിന്നിലും ഒരു കരയുടെ മുഴുവൻ പ്രാർഥനയും പ്രയത്നവും നിറഞ്ഞുനിന്നിരുന്നു. മറ്റേതൊരു വള്ളംകളിയേക്കാളും ആവേശകരമായ ഒരുക്കമാണ് നെഹ്റുട്രോഫിക്കുവേണ്ടി അവർ നടത്തുന്നത്. ഇടത്തോടുകളിൽ ചെറുവള്ളംകളി മത്സരങ്ങൾ നടത്തിയായിരുന്നു അന്ന് ഓരോ കരക്കാരും തുഴച്ചിലുകാരെ കണ്ടെത്തിയത്. കളിയിൽ പ്രഫഷനലിസം കൂടിയതോടെ പങ്കായം കരക്കാരിൽനിന്നും ക്ലബുകളുടെ കൈകളിലെത്തി.
ഓളപ്പരപ്പിൽ വിരിയുന്നത് ‘തുഴമാറ്റം’
തൃശൂർകാർക്ക് മാത്രമല്ല, ആനയും അമ്പാരിയുമില്ലാത്ത ആലപ്പുഴക്കാരുടെ സ്വന്തം പൂരമാണിത്. താളമേളങ്ങളോടെ കൊമ്പന് പകരമെത്തുന്നത് ചുണ്ടൻവള്ളങ്ങളാണ്. കുടമാറ്റത്തിന് പകരം തുഴയുടെ താളമാവും ഓളപ്പരപ്പിൽ വിരിയുന്നത്. മൂന്ന് പങ്കായക്കാരുടെ കരുത്തിലാണ് ചുണ്ടൻവള്ളങ്ങളുടെ വേഗമേറുന്നത്. ഏറ്റവും പിന്നിൽ നിൽക്കുന്നയാളാണ് ഒന്നാംപങ്കായക്കാരൻ. രണ്ടാൾ നീളമുള്ള പങ്കായം അദ്ദേഹത്തിന്റെ കൈയിലുണ്ടാവും. കനം കുറഞ്ഞ മരത്തിൽ നിർമിച്ച പങ്കായത്തിലൂടെ വള്ളം അൽപംപോലും പാളാതെ നിയന്ത്രിക്കുകയും കുതിപ്പിക്കുകയുമാണ് പ്രധാനചുമതല. ഇരുകാലിലെയും തള്ളവിരലിൽ കുത്തിനിന്നാണ് പങ്കായം ആകാശത്തേക്കും ജലപ്പരപ്പിലേക്കും ചക്രരൂപത്തിൽ കറക്കി വെള്ളം കുത്തിയെറിയുന്നത്.
വള്ളത്തിന്റെ അമരത്ത് ഈ കുത്തിയേറിന്റെ സമയത്ത് ശരീരം ഏൽപിക്കുന്ന സമ്മർദമാണ് ചുണ്ടൻ വള്ളത്തിന് കുതിപ്പേകുക. ഈ കുത്തിയേറിൽ രണ്ടാം പങ്കായക്കാരൻ അമരത്തിന്റെ ഒരുവശത്തേക്ക് പങ്കായം ചേർത്തുപിടിച്ച് വള്ളം നിയന്ത്രിക്കും. മൂന്നാംപങ്കായക്കാരൻ മറുപുറത്ത് പങ്കായം കുത്തിയെറിഞ്ഞ് മുന്നോട്ടേക്കുള്ള യാത്ര സുഗമമാക്കും. അങ്ങനെ തെയ് തെയ് തെയ് തെയ്തോം.....ഉയരുന്നത് മണ്ണിലും വിണ്ണിലും മാത്രമല്ല, ഓളപ്പരപ്പിലും കൊട്ടിക്കയറും.
70 വർഷങ്ങൾക്ക് മുമ്പ് കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കുട്ടനാട് കാണാനുള്ള മോഹത്തിൽനിന്നാണ് കരിവീരന്മാർ പൊരുതിയ വള്ളംകളിയുടെ ചരിത്രം തുടങ്ങുന്നത്. കോട്ടയത്ത് എത്തിയ അദ്ദേഹം ജലമാർഗം ആലപ്പുഴലേക്ക് പോകാന്‍ തീരുമാനിച്ചു. പൗരപ്രമുഖർ എത്തുമ്പോൾ ആനയെയും മറ്റും എഴുന്നള്ളിക്കാറുള്ളതുപോലെ നെഹ്റുവിനെ സ്വാഗതം ചെയ്യാൻ കുട്ടനാട് പുറത്തിറക്കിയത് കായലിലെ ഒമ്പത് ചുണ്ടൻവള്ളങ്ങളെയാണ്.
ഇവ പൊരുതിമുന്നേറി ഒന്നാമത് എത്തിയ നടുഭാഗം ചുണ്ടനിലേക്ക് ആവേശത്തോടെ ചാടിക്കയറി. നയനമനോഹരമായ ഈ തുഴച്ചിൽ വർഷാവർഷം മത്സരമായി നടത്തണമെന്ന് പ്രഖ്യാപനമുണ്ടായി. ട്രോഫി ഞാൻ നൽകാം. ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്റു ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കൈയൊപ്പും ചാർത്തി കേരളത്തിലേക്ക് അയച്ചു. അങ്ങനെ പ്രൈം മിനിസ്ടേഴ്സ് ട്രോഫി ജലമേളക്ക് 1954ൽ തുടക്കമായി. മരണശേഷം അത് നെഹ്റുൃട്രോഫിയായി മാറിയതാണ് ചരിത്രം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.