ആലപ്പുഴ: വീയപുരം ചുണ്ടനിലൂടെ നെഹ്റുട്രോഫിയിൽ തുടർച്ചയായി നാലടക്കം ആറുതവണ കിരീടംനേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) കുട്ടനാട്ടുകാരുടെ ഹൃദയതാളം. പുന്നമടയിൽ പോരിനിറങ്ങുമ്പോൾ വിജയം മനസ്സിൽ ഉറപ്പിച്ചായിരുന്നു മത്സരം. ആദ്യഹീറ്റ്സിൽതന്നെ അതിന്റെ മുന്നേറ്റവും കണ്ടു. മത്സരിച്ച 18 ചുണ്ടനുകളെയും പിന്നിലാക്കി മികച്ച കുറഞ്ഞസമയമാണ് (4.18.80 മിനിറ്റ് ) കുറിച്ചത്.
പ്രധാന എതിരാളി യു.ബി.സി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ തന്നെയായിരുന്നു. രണ്ടുവർഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞതവണ മഹാദേവികാട് കാട്ടിൽ തെക്കേതിൽ വള്ളത്തിൽനേടിയ വിജയം ആവർത്തിക്കാൻ വീയപുരം ചുണ്ടനിലേക്ക് മാറുകയായിരുന്നു. അന്ന് ടീമിൽ അംഗമായിരുന്നവരിൽ ഭൂരിഭാഗവും ഇക്കുറി യു.ബി.സിയിലേക്ക് ചേക്കേറിയതോടെ വീറും വാശിയും കൂടി. വെല്ലുവിളികളെ അതിജീവിച്ച് കപ്പുനേടുകയായിരുന്നു ലക്ഷ്യം. ഫൈനലിൽ എതിരാളിയായി യു.ബി.സിയും എത്തിയതോടെ നെഞ്ചിടിപ്പ് കൂടി. കരകളിലും ഇരുടീമുകളുടെയും ഫാൻസുകാരും പ്രതീക്ഷമത്സരമായിരുന്നു ഇത്. മത്സരത്തിന് മുന്നോടിയായി ട്രാക്ക് എൻട്രി നടത്തിയപ്പോഴും ഈ ആവേശം നിറഞ്ഞുനിന്നു. ഫൈനലിൽ മത്സരം ആരംഭിച്ചത് മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഫിനിഷിങ്ങ് പോയന്റിന് അടുത്ത് എത്തിയപ്പോൾ നടുഭാഗത്തെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ഫോട്ടോഫിനിഷിലൂടെയായിരുന്നു വിജയം.
1988ൽ വെള്ളംകുളങ്ങര ചുണ്ടനിലൂടെയാണ് ആദ്യവിജയം. 1998 ചമ്പക്കുളം ചുണ്ടനിലൂടെ നേട്ടം ആവർത്തിച്ചു. 10 വർഷത്തെ ഇടവേളക്കുശേഷം 2018ൽ പായിപ്പാട് ചുണ്ടനിലും 2019ൽ 67വർഷത്തെ ചരിത്രത്തിനൊടുവിൽ നടുംഭാഗം ചുണ്ടനിലും നെഹ്റുട്രോഫിയിൽ വിജയക്കൊടി പാറിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യപതിപ്പിൽ 12 മത്സരങ്ങളിൽ 11ലും വിജയം നേടി. ഒമ്പത് നിലക്കാരും അഞ്ച് അമരക്കാരും 81 തുഴച്ചിൽക്കാരുമുൾപ്പെടെ 95 പേരാണ് പള്ളാത്തുരുത്തിക്കായി ഇറങ്ങിയത്. നാട്ടുകാരിൽനിന്ന് സമാഹരിക്കുന്ന തുകയും വള്ള ഉടമയുടെയും ക്യാപ്റ്റന്റെയും സഹായവുമാണ് ടീമിന് കരുത്തേകുന്നത്. 1971ൽ ആലപ്പുഴ നഗരസഭയുടെ മൂന്ന് വാർഡുകളുടെയും പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട് കായൽ വരെ ഇരുകരകളിലായി താമസിക്കുന്നവരുടെയും കൂട്ടായ്മയിൽ പിറന്നതാണ് പി.ബി.സി എന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്.
വിനോദ് പവിത്രൻ മാതിരംപള്ളിയാണ് കോച്ച്. മനോജ് പത്തുതെങ്ങുങ്കലാണ് ലീഡിങ് ക്യാപ്റ്റൻ. ഒന്നാം തുഴ ശർമയും ഒന്നാം അമരം ഷാജിയുമായിരുന്നു. വി. ജയപ്രകാശ് (പ്രസി.), സുനീർ എ.കമ്പിവേലി (സെക്ര.), ടി.പി.രാജു, ശശിധരൻ ഓണാംപള്ളി (രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തിലാണ് പി.ബി.സിയെ കുതിപ്പിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.