ജി. ശങ്കരക്കുറുപ്പ് സ്മാരകം ഉദ്ഘാടനചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
കൊച്ചി: ഇന്ത്യയിൽ ഒരു ഭാഷ മതിയെന്ന് ആർക്കും പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ മറ്റൊരു ഭാഷക്കും പിന്നിലല്ല മലയാള ഭാഷയും സാഹിത്യവും എന്നത് സ്ഥാപിച്ചെടുക്കുന്നത് സാഹിത്യകാരന്മാരാണ്. ഒരു ദേശീയ പുരസ്കാരം നമ്മുടെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും എത്തുമ്പോള്‍ നമ്മുടെ ഭാഷയും സാഹിത്യവും ദേശീയ തലത്തില്‍ കൂടുതല്‍ സ്ഥാപിതമാകുകയാണ്.
ഒരേയൊരു ഭാഷ, ഒരേയൊരു സംസ്കാരം എന്ന മുദ്രാവാക്യം ദേശീയ തലത്തില്‍ തന്നെ ഉയരുമ്പോള്‍ അതിനു നല്കാവുന്ന ഏറ്റവും നല്ല മറുപടികളിലൊന്ന്, ഈ വിധത്തില്‍ ഭാഷ കൊണ്ടും സാഹിത്യം കൊണ്ടും നമ്മുടെ മേല്‍വിലാസം ദേശീയ തലത്തില്‍ ഉറപ്പിക്കുക എന്നതാണ്. കേരളത്തിന്റെ എല്ലാ രീതിയിലുമുള്ള പുരോഗതിയും മുന്‍കൂട്ടി കണ്ട ദീര്‍ഘദര്‍ശിയാണ് മഹാകവി ജി. ശങ്കരക്കുറുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈകോടതിക്ക് സമീപം എറണാകുളം മറൈന്‍ഡ്രൈവില്‍ പൂര്‍ത്തിയായ ജി. സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി കോർപ്പറേഷൻ മേയര്‍ എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡന് എം.പി, ടി.ജെ വിനോദ് എം.എല്‍.എ, പ്രഫ.എം.കെ. സാനു, മുന്‍ ചീഫ് സെക്രട്ടറി വി.പി ജോയ്, മുന്‍ മേയര്‍ സി.എം. ദിനേശ് മണി, മുന്‍ ഡെപ്യൂട്ടി മേയറും മഹാകവി ജി.യുടെ കൊച്ചുമകളുമായ ബി. ഭദ്ര, നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ആര്. റനീഷ്, കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായര്‍, വിവിധ സ്ഥിരം സമിതികളുടെ അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.