അടിമാലി: ജില്ലയിൽനിന്ന് ചക്ക വന്‍തോതില്‍ അതിര്‍ത്തി കടന്ന് തമിഴ്നാട് ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു.അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, കഞ്ഞിക്കുഴി, മാങ്കുളം, വാത്തിക്കുടി, രാജാക്കാട്, രാജകുമാരി, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍നിന്ന് ടണ്‍ കണക്കിന് ചക്കയാണ് നിത്യേന ലോറികളിൽ കയറ്റി അയക്കുന്നത്. തമിഴ്നാട്ടിലേക്കാണ് കൂടുതല്‍ പോകുന്നതെങ്കിലും മുംബൈയിലും മറ്റും ആവശ്യക്കാർ ഏറെയുണ്ട്.
ചെറു വാഹനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെത്തിച്ച ശേഷം ചരക്ക് വാഹനങ്ങളിലാണ് ഇവ കൊണ്ടുപോകുന്നത്. ജില്ലയിലെ ഇടറോഡുകളിലും ഉള്‍പ്രദേശങ്ങളിലും സഞ്ചരിക്കുന്ന വ്യാപാരികള്‍ വീടുകളിലെത്തി ചക്കയുള്ള പ്ലാവുകൾ കണ്ടെത്തിയാണ് ശേഖരണത്തിനു തുടക്കമിടുന്നത്. നേരത്തേ നിസ്സാരവിലയ്ക്കാണ് ചക്ക വിറ്റിരുന്നതെങ്കില്‍ ഇപ്പോള്‍ കണക്കുപറഞ്ഞ് പണം വാങ്ങുന്നവരാണ് ഉള്ളത്. ഇന്നുവരെ ആളുകയറാത്ത പ്ലാവിൽപോലും ശേഖരണസംഘത്തില്പെട്ടവര് കയറി ചക്കയിടും. അതിര്‍ത്തി കടന്നെത്തുന്ന ചക്കക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണെന്ന് സംഘത്തോടൊപ്പമുള്ള തേനി സ്വദേശി പാണ്ടി പറയുന്നു.
വിവിധയിനം ചക്ക വിഭവങ്ങള്‍ ഉണ്ടാക്കാനും ഹൈറേഞ്ചില്‍നിന്ന് ചക്ക കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും ചക്കവിഭവങ്ങളും കയറ്റി അയക്കുന്നു. കൂടാതെ മലയാളികള്‍ പണം വാങ്ങി നാടുകടത്തുന്ന ചക്ക അതിര്‍ത്തി ഗ്രാമങ്ങളിലെ കുടില്‍ വ്യവസായ യൂനിറ്റുകളില്‍ പ്രോസസിങ് കഴിഞ്ഞു ചക്ക വറ്റലായും മറ്റും കേരളത്തിലെ വിപണിയില്‍ തിരികെ എത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.