പ്രായം അരനൂറ്റാണ്ടിനോടടുക്കുന്ന മഴുവടി ഉമ്മൻ ചാണ്ടി കോളനിക്ക് വികസനം ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്. ആദിവാസി ക്ഷേമത്തിന് ഫണ്ട് വാരിക്കോരി നൽകുന്നതായി സർക്കാർ അവകാശപ്പെടുമ്പോഴും ഈ കോളനിക്ക് പറയാനുള്ളത് കണ്ണീരിന്റെ നനവുള്ള കഥകൾ മാത്രം. കുടിക്കാൻ വെള്ളമില്ല, കിടക്കാൻ പ്ലാസ്റ്റിക് വലിച്ചുകെട്ടിയ നനഞ്ഞൊലിച്ച വീടുകൾ, തകർന്ന റോഡുകൾ, തൊഴിൽ രഹിതരായ ചെറുപ്പക്കാർ, മദ്യവും കഞ്ചാവുമായെത്തുന്ന ഇടനിലക്കാർ, മുറ തെറ്റാതെയെത്തുന്ന ബാങ്കിന്റെ ജപ്തി നോട്ടീസ്... തുടങ്ങി മഴുവടി കോളനിക്കാർക്ക് നിരത്താനുള്ളത് പരാധീനതകൾ മാത്രം.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നേരിട്ടെത്തി പ്രഖ്യാപിച്ച ഒരുകോടി രൂപ പോലും വിനിയോഗിക്കാനായില്ല. കുടിവെള്ളക്ഷാമമാണ് ഇപ്പോൾ കോളനിയിലെ ആദിവാസി കുടുബങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. നാളുകൾ നീണ്ട നിവേദനങ്ങൾക്കും പ്രതിഷേധത്തിനുമൊടുവിൽ ജലനിധിയിൽപ്പെടുത്തി കുടിവെള്ള പദ്ധതിക്ക് അനുമതി കിട്ടി. കുളം നിർമിച്ച് മോട്ടറും വഴിയോര പൈപ്പുകളും സ്ഥാപിച്ചു.
വീടുകളിലേക്ക് പൈപ്പ് കണക്ഷൻ നൽകി. വെള്ളം ഇഷ്ടംപോലെ. കരാറുകാരൻ ബില്ലുമാറി തുകയുമായി സ്ഥലംവിട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജലവിതരണം നിലച്ചു. നിലവാരമില്ലാത്തതും വിലകുറഞ്ഞതുമായ നിർമാണ വസ്തുക്കൾ ഉപയോഗിച്ചതാണ് പദ്ധതി അകാലചരമം പ്രാപിക്കാൻ കാരണം. കഴിഞ്ഞ ഒരുവർഷത്തിലധികമായി കിലോമീറ്ററുകൾക്കകലെനിന്ന് തലച്ചുമടായി വെള്ളം കൊണ്ടുവന്ന് ഉപയോഗിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങൾ.
പ്ലാക്കത്തടം കോളനിയുടെ മുഖച്ഛായ മാറുന്നു
പീരുമേട് പ്ലാക്കത്തടം കോളിനിയിൽനിന്ന് രോഗികളെ കസേരയിൽ ഇരുത്തി നാലുപേർ ചേർന്ന് തോളിലേറ്റി റോഡിലെത്തിച്ചതും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കുട്ടികൾ പഠിച്ചതുമെല്ലാം ഇന്ന് ഓർമയാണ്. ജില്ലയിലെ മറ്റ് പല കോളനികളും അടിസ്ഥാന സൗകര്യങ്ങൾക്കായി കാത്തിരിപ്പ് തുടരുമ്പോൾ പ്ലാക്കത്തടം കോളനി വികസനത്തിന്റെ പാതയിലാണ്. പീരുമേട് ടൗണിൽനിന്ന് മൂന്നര കിലോമീറ്റർ അകലെ പെരിയാർ കടുവ സങ്കേതത്തിൽ നാലു വശവും വനത്താൽ ചുറ്റപ്പെട്ട ജനവാസ കേന്ദ്രമാണ് പ്ലാക്കത്തടം കോളനി.
1950ൽ ജനവാസം ആരംഭിച്ച കോളനിയിലുള്ളത് പട്ടികവർഗ വിഭാഗക്കാരാണ്. കൃഷിയാണ് ഉപജീവനമാർഗം. ഉയർന്ന മലയടിവാരത്തിൽ സ്ഥിതി ചെയ്യുന്ന കോളനിയിൽ 2019വരെ റോഡ് ഇല്ലായിരുന്നു. മലഞ്ചരുവിൽ ഒരു നടപ്പാത മാത്രം. വീട് നിർമാണത്തിനടക്കം കഴുതപ്പുറത്താണ് സാധനങ്ങൾ എത്തിച്ചിരുന്നത്. കോളനിയിൽനിന്ന് തോട്ടാപ്പുരയിലെ റോഡ് വരെ ഒന്നര കിലോമീറ്റർ കയറ്റമാണ്. രോഗികളെ ഇതുവഴി ചുമക്കണമായിരുന്നു. കാർഷിക ഉൽപന്നങ്ങൾ റോഡിലെത്തിക്കാൻ കിലോക്ക് രണ്ടുരൂപ നൽകണം. എന്നാൽ, 2019ൽ ഗതാഗത സൗകര്യം വന്നതോടെ കോളനിയുടെ മുഖച്ഛായ മാറി. കാർഷിക ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിച്ചുതുടങ്ങി. 73 കുടുംബങ്ങളിലായി 285 അംഗങ്ങളുണ്ട്.
എല്ലാ വീട്ടിലും വൈദ്യുതി എത്തി. കുടിവെള്ള പദ്ധതികളും പൂർത്തിയായി വരുന്നു. കോളനിയിൽ അംഗൻവാടിയും ആരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.
വിവിധ മൊബൈൽ കമ്പനികളുടെ നെറ്റ്വർക്കും കോളനിയിൽ ലഭ്യമാണ്. കോളനിയിൽനിന്നുള്ള 14പേർ വിവിധ സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്നു. എം.ബി.ബി.എസ് വിദ്യാർഥിനികളായ നന്ദിത, ധനുഷ എന്നിവർ കോളനിയുടെ അഭിമാനമാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.