കണ്ണൂർ: നഗരത്തിലെ വ്യാപാര സമുച്ചയത്തിൽനിന്ന് ശേഖരിച്ച മാലിന്യങ്ങൾ അശാസ്ത്രീയമായി ഒന്നരയേക്കർ സ്ഥലത്ത് രഹസ്യമായി സംഭരിച്ചതിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മുക്കാൽ ലക്ഷം പിഴയീടാക്കി.
വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ കടമ്പൂർ പഞ്ചായത്തിലെ വിജനമായ പ്രദേശത്ത് നിക്ഷേപിച്ചതിന് മാൾ ഉടമസ്ഥർക്കും മാലിന്യം ശേഖരിക്കുന്ന സി.വി. ഹർഷാദ്, സ്ഥലമുടമ പി.എം. ശ്രീനിത്ത് എന്നിവർക്കുമാണ് 25,000 രൂപ വീതം പിഴ ചുമത്തിയത്. കണ്ണൂർ താഴെ ചൊവ്വയിലെ സെക്യൂറ മാളിലെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന തരംതിരിക്കാത്ത മാലിന്യങ്ങൾ കൂട്ടിയിടുന്ന കടമ്പൂർ പഞ്ചായത്തിലെ കാറാട്ട് പറമ്പിലെ സ്ഥലം ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പഞ്ചായത്തിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ആരും കാണാത്ത കുന്നിൻപുറത്താണ് സംഭരണ കേന്ദ്രം. ദിനേന 40 മുതൽ 50 ചാക്ക് മാലിന്യം വരെ ഇവിടെ എത്തിക്കുന്നു.
അവധി കഴിഞ്ഞുള്ള ദിവസങ്ങളിൽ 80 ചാക്കിന് മുകളിലെത്തും. പെട്ടെന്ന് ആർക്കും കടന്നുചെല്ലാൻ പറ്റാത്ത വിജനമായ പ്രദേശത്താണ് മാലിന്യങ്ങൾ തള്ളിയിരുന്നത്. മാളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സ്ക്വാഡ് തരം തിരിക്കാത്ത മാലിന്യങ്ങൾ കവറുകളിൽ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. മാലിന്യങ്ങൾ കൈമാറുന്നതിന് ഏതെങ്കിലും ഏജൻസിയുമായുള്ള കരാർ ഹാജരാക്കാൻ മാനേജ്മെന്റിന് സാധിച്ചില്ല. ഫുഡ് കോർട്ടിൽ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളുമായിരുന്നു അവയിൽ ഭൂരിഭാഗവും. കടമ്പൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ രഹസ്യമാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ഇത്തരത്തിലുള്ള കെട്ടുകണക്കിന് മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. പരിശോധനയിൽ സെക്യൂറ മാളിലെ സ്ക്രാപ് സ്റ്റോക്ക് ട്രാൻസ്ഫർ രസീതിയടക്കമുള്ള രേഖകളാണ് കണ്ടെടുത്തത്. മാളിലെ ഫുഡ് കോർട്ടിൽ പ്രവർത്തിക്കുന്ന ചിക്കിങ്, കെ.എഫ്.സി തുടങ്ങിയ സ്ഥാപനങ്ങളുടെ ഭക്ഷണ അവശിഷ്ടങ്ങൾ കലർന്ന ഡിസ്പോസിബിളുകൾ, നെസ്റ്റോ സൂപ്പർ മാർക്കറ്റിലെ ഓഫർ നോട്ടീസുകൾ തുടങ്ങിയ തെളിവുകളും സ്ക്വാഡിന് ലഭിച്ചു.
ഒന്നരയേക്കറിലധികം സ്ഥലത്ത് ഒരു വർഷത്തോളമായി മാലിന്യനിക്ഷേപം നടത്തുന്ന വ്യക്തിക്ക് ആക്രി ശേഖരിക്കാനുള്ള ലൈസൻസ് പോലും ഉണ്ടായിരുന്നില്ല. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷെരികുൽ അൻസാർ, കടമ്പൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി. അനീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.