ചെടിക്കുളം കൊട്ടാരത്ത് പട്ടയം കിട്ടിയവരുടെ പ്രതിഷേധ കൺവെൻഷൻ സണ്ണി ജോസഫ്
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഇരിട്ടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആറളം ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്കെല്ലാം കിട്ടിയത് ഉപാധികളോടെയുള്ള പട്ടയം. ഇതോടെ ഫോട്ടോ പതിപ്പിച്ച പട്ടയം കൈപ്പറ്റാതെ പ്രതിഷേധിക്കുകയാണ് പ്രദേശത്തെ കുടുംബങ്ങൾ. വർഷങ്ങൾക്ക് ശേഷം സ്വന്തം ഭൂമിയുടെ അവകാശികളായി മാറുന്നതിൽ ഏറെ സന്തോഷിച്ചിരുന്നവർ റവന്യു വകുപ്പിന്റെ നടപടിയിൽ ഇപ്പോൾ നിരാശരായിരിക്കുകയാണ്.
മിച്ചഭൂമിയാണെന്നറിയാതെ വർഷങ്ങൾക്ക് മുമ്പ് പണം കൊടുത്ത് വാങ്ങി വഞ്ചിതരായ കുടുംബങ്ങൾക്ക് സർക്കാറിൽനിന്ന് ലഭിച്ചിരിക്കുന്നത് കൈപ്പേറിയ അനുഭവമാണ്. രണ്ടുമാസം മുമ്പ് എടൂരിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജനാണ് ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചുകൊണ്ടുള്ള രേഖ കൈമാറിയത്. കൈവശം കിട്ടിയ രേഖ പരിശോധിച്ചപ്പോഴാണ് ലക്ഷംവീട് പട്ടയത്തിന് സമാനമായ ഉപാധികളോടെയുള്ള പട്ടയമാണ് ലഭിച്ചതെന്ന കാര്യം ഇവർ അറിയുന്നത്.
ഇതോടെ ഫോട്ടോ പതിച്ച ഒറിജിനൽ പട്ടയം സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് കുടുംബങ്ങൾ. ഇതിനെതിരെ ചെടിക്കുളം കൊട്ടാരത്ത് ഭൂ ഉടമകൾ പ്രതിഷേധ യോഗം ചേർന്ന് നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. വ്യവസ്ഥകളോടെ കിട്ടിയ പട്ടയം 20 വർഷത്തേക്ക് കൈമാറ്റം ചെയ്യാനോ അനന്തരാവകാശികൾക്ക് ഭാഗിച്ചു നൽകാനോ ലോൺ എടുക്കാനോ സാധ്യമല്ല. വർഷങ്ങൾക്കു മുമ്പ് പണം കൊടുത്ത് വാങ്ങിയ ഭൂമി സർക്കാർ ഏറ്റെടുക്കുകയും പിന്നീടത് മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതർക്ക് പതിച്ച് നൽകുന്ന രീതിയിലാണ് ഇവർക്കും പട്ടയം നൽകിയിരിക്കുന്നത്.
പ്രതിഷേധ കൺവെൻഷൻ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർമസമിതി മുൻ കൺവീനർ ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷിജി നടുപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി ഉമ്മിക്കുഴി എന്നിവർ സംസാരിച്ചു. പ്രദേശവാസികളുടെ ആവശ്യം അംഗീകരിച്ചു കിട്ടുന്നതിനായി എല്ലാ നിയമ വഴികളും സ്വീകരിക്കുമെന്ന് സണ്ണി ജോസഫ് എം.എൽ.എ നാട്ടുകാർക്ക് ഉറപ്പുനൽകി.
പ്രശ്നം പരിശോധിക്കുമെന്നും കുടുംബങ്ങൾക്ക് അർഹതപ്പെട്ട പട്ടയം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിലെ ഏഴ് ഇ ഭേദഗതി പ്രകാരം നാല് സെന്റ് മുതൽ നാല് ഏക്കർവരെ ഭൂമിയുള്ള മിച്ചഭൂമിയാണെന്ന് അറിയാതെ വിലകൊടുത്തു വാങ്ങി വഞ്ചിതരായ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നായിരുന്നു വ്യവസ്ഥ.
ഇത് ലഭിക്കുന്നതിനായി ഭൂഉടമകൾ കൂത്തുപറമ്പ് ലാൻഡ് ട്രൈബ്യൂണലിലും ഇരിട്ടി താലൂക്ക് വന്നതോടെ ഇരിട്ടി ലാൻഡ് ട്രൈബ്യൂണലിലും അപേക്ഷ നൽകി. 10 തവണകളായി വിചാരണ പൂർത്തിയാക്കി ഉപാധിരഹിത പട്ടയത്തിനായി ഉത്തരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അട്ടിമറിയുണ്ടായത്. ചെടിക്കുളം കൊട്ടാരത്ത് 40 വർഷത്തിലധികമായി വീടുവെച്ചും കൃഷിനടത്തിയും ജീവിക്കുന്ന 47 കുടുംബങ്ങളുടെ 52 ആധാരങ്ങളുടെ ആധികാരികത പരിശോധിച്ചാണ് പട്ടയം അനുവദിക്കാൻ തീരുമാനിച്ചത്.
ഇതിനായി പ്രത്യേക റവന്യു സംഘത്തെയും സർക്കാർ നിയമിച്ചിരുന്നു. 47 കുടുംബങ്ങളിൽ 33 കുടുംബങ്ങൾക്കാണ് പട്ടയം അനുവദിക്കാൻ തീരുമാനിച്ചത്. കുന്നത്തുചിറയിൽ അബ്ദുറഹ്മാൻ എന്നയാളിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് ഭൂമി വാങ്ങി താമസമാക്കിയവരാണ് ചെടിക്കുളം കൊട്ടാരം നിവാസികൾ. 10.91 ഏക്കർ സ്ഥലം വിവിധ കാലങ്ങളിലായി 47 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങുകയായിരുന്നു.
10 സെന്റ് മുതൽ ഒരേക്കർവരെ ഭൂമിയുള്ള കൈവശക്കാരാണ് കുടുംബങ്ങൾ. 2015 വരെ ഇവരിൽനിന്നെല്ലാം വില്ലേജ് അധികൃതർ നികുതിയും സ്ഥികരിച്ചിരുന്നു. 15ന് ശേഷം നികുതി സ്വീകരിക്കാതായതോടെയാണ് തങ്ങൾ വാങ്ങിയത് മിച്ചഭൂമിയാണെന്ന കാര്യം എല്ലാവരും അറിയുന്നത്. സ്വന്തം ഭൂമിയുണ്ടായിട്ടും ഇടപാടുകൾ നടത്താനും വായ്പക്കും സർക്കാർ ആനുകൂല്യത്തിനും അപേക്ഷിക്കാനും കഴിയാതിരുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകേണ്ട തീരുമാനം ഇപ്പോൾ വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.