കണ്ണൂർ: ജില്ലയിൽ താപനില കുറഞ്ഞിട്ടും ചൂടിനുമാത്രം ഒരു കുറവുമില്ല. മറ്റു ജില്ലകളിൽ ലഭിച്ച മഴ ജില്ലക്ക് ഇത്തവണ ലഭിക്കാതെ വന്നതോടെയാണ് ചൂടു കൂടുതലായി അനുഭവപ്പെടാൻ കാരണമായത്. 2022 മാർച്ച് ഒന്നു മുതൽ ഏപ്രിൽ 12വരെ ജില്ലയിൽ 48 മില്ലി മീറ്റർ മഴലഭിച്ചിരുന്നു.
ഈ സമയങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിന്റെ 58 ശതമാനം കൂടുതലാണിത്. എന്നാൽ ഈ വർഷം മാർച്ച് ഒന്നുമുതൽ ഏപ്രിൽ 12വരെ മഴ തന്നെ ലഭിച്ചിട്ടില്ലെന്ന് ലീഗൽ മെട്രോളജി വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. വേനൽമഴ ഒട്ടും ലഭിക്കാത്തതാണ് ചൂടുകൂടാൻ പ്രധാന കാരണം.
എന്നാൽ മറ്റു ജില്ലകളിൽ മാർച്ച് മുതൽ ഏപ്രിൽ മാസങ്ങളിൽ ശരാശരി അളവിനു കുറവാണെങ്കിലും വേനൽമഴ ലഭിച്ചതിനാൽ കണ്ണൂരിന്റെയത്ര ചൂട് ഇവിടങ്ങളിൽ അനുഭവപ്പെടുന്നില്ല. ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തിൽ ഈ വർഷം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരാണ്.
മാർച്ച് രണ്ടിന് 38.6 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ ഉച്ചസമയങ്ങളിൽ മാത്രമായിരുന്നു ചൂട് ഏറ്റവും കൂടുതൽ ഉയർന്നു നിന്നിരുന്നെവെങ്കിൽ ഇപ്പോൾ രാവിലെ ഒമ്പത് മുതലേ 30 ഡിഗ്രിക്കു മുകളിലേക്ക് ചൂട് എത്തുകയാണ്. കൂടാതെ അന്തരീക്ഷത്തിലെ ആർദ്രത (ഹ്യുമിഡിറ്റി) വർധിച്ചതിനാൽ യഥാർഥ ചൂടിനേക്കാൾ ഉഷ്ണവും അനുഭവപ്പെടുന്നു.
മഴ ലഭിക്കാതയതോടെ ജില്ലയിൽ ചൂട് കൂടുന്നതോടൊപ്പം വരൾച്ച അനുഭവപ്പെടുകയാണ്. മലയോര മേഖലയിൽ നീരൊഴുക്ക് കുറയുകയും കിണറുകളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയുമാണ്.
ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിക്കൂർ, അയ്യൻകുന്ന്, ആറളം, ഇരിട്ടി തുടങ്ങിയ മലയോരത്താണ് ടൗൺ ഏരിയകളേക്കാൾ കൂടുതലായും ചൂടും വരൾച്ചയും കൂടുതലായും അനുഭവപ്പെടുന്നത്. ജില്ലയിൽ വ്യാപകമായി മരങ്ങൾ മുറിച്ചു മാറ്റുന്നതും ചൂട് കൂടാൻ കാരണമാണ്.
കണ്ണൂർ: അമിതമായ സൂര്യതാപനം വഴി ഉണ്ടാകുന്ന സൂര്യാഘാതം, ഗുരുതരമായ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ഐ.ഡി.ആർ.എൽ ആരോഗ്യസൂചിക വ്യക്തമാക്കി. തങ്ങൾക്ക് സൂര്യതപനത്തെ സ്വയം പ്രതിരോധിക്കാനാകുമെന്ന് അമിതമായ ആത്മവിശ്വാസമുള്ളവരിലും വെയിലേറ്റ് ജോലി എടുക്കുക അല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ലാത്തവരിലുമാണ് കേരളത്തിൽ സൂര്യാഘാതം കൂടുതലായി കാണുന്നത്.
അന്യസംസ്ഥാന തൊഴിലാളികൾ മുതൽ നേരിട്ട് വെയിലത്ത് ജോലി ചെയ്യുന്ന പലരെയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. നേരിയക്ഷീണം മുതൽ അപസ്മാരവും ബോധക്ഷയവും വരെ ഇതിന്റെ ലക്ഷണങ്ങളാണ്. പൊരിവെയിലത്ത് ജോലി ചെയ്യാതിരിക്കുക എന്നതാണ് പ്രതിരോധത്തിന്റെ ആദ്യമാർഗം.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത പ്രദേശങ്ങളിൽ ജോലി ചെയ്യുകയാണ് ഉത്തമം. സൂര്യാഘാതത്തിന്റെ ലക്ഷണം ഉള്ളവർ ശരീരം നന്നായി തണുപ്പിക്കാൻ വേണ്ടി വെള്ളത്തിൽ തുടക്കുകയോ മുങ്ങുകയോ, എസി, ഫാനുകൾ ഉപയോഗിക്കുകയും ചെയ്യണം. അപസ്മാരം വരുമ്പോൾ പ്രാഥമിക ശുശ്രൂഷ നൽകുകയും ഒരു ഭാഗത്തേക്ക് ചരിച് കിടത്തുകയും വേണം. ഐ.ഡി.ആർ.എൽ ചെയർമാൻ ഡോ. സുൽഫിക്കർ അലിയാണ് ആരോഗ്യ സൂചികയുടെ ചീഫ് എഡിറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.