വെന്തുരുകി കണ്ണൂർ
text_fieldsകണ്ണൂർ: ജില്ലയിൽ താപനില കുറഞ്ഞിട്ടും ചൂടിനുമാത്രം ഒരു കുറവുമില്ല. മറ്റു ജില്ലകളിൽ ലഭിച്ച മഴ ജില്ലക്ക് ഇത്തവണ ലഭിക്കാതെ വന്നതോടെയാണ് ചൂടു കൂടുതലായി അനുഭവപ്പെടാൻ കാരണമായത്. 2022 മാർച്ച് ഒന്നു മുതൽ ഏപ്രിൽ 12വരെ ജില്ലയിൽ 48 മില്ലി മീറ്റർ മഴലഭിച്ചിരുന്നു.
ഈ സമയങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിന്റെ 58 ശതമാനം കൂടുതലാണിത്. എന്നാൽ ഈ വർഷം മാർച്ച് ഒന്നുമുതൽ ഏപ്രിൽ 12വരെ മഴ തന്നെ ലഭിച്ചിട്ടില്ലെന്ന് ലീഗൽ മെട്രോളജി വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. വേനൽമഴ ഒട്ടും ലഭിക്കാത്തതാണ് ചൂടുകൂടാൻ പ്രധാന കാരണം.
എന്നാൽ മറ്റു ജില്ലകളിൽ മാർച്ച് മുതൽ ഏപ്രിൽ മാസങ്ങളിൽ ശരാശരി അളവിനു കുറവാണെങ്കിലും വേനൽമഴ ലഭിച്ചതിനാൽ കണ്ണൂരിന്റെയത്ര ചൂട് ഇവിടങ്ങളിൽ അനുഭവപ്പെടുന്നില്ല. ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തിൽ ഈ വർഷം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരാണ്.
മാർച്ച് രണ്ടിന് 38.6 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ ഉച്ചസമയങ്ങളിൽ മാത്രമായിരുന്നു ചൂട് ഏറ്റവും കൂടുതൽ ഉയർന്നു നിന്നിരുന്നെവെങ്കിൽ ഇപ്പോൾ രാവിലെ ഒമ്പത് മുതലേ 30 ഡിഗ്രിക്കു മുകളിലേക്ക് ചൂട് എത്തുകയാണ്. കൂടാതെ അന്തരീക്ഷത്തിലെ ആർദ്രത (ഹ്യുമിഡിറ്റി) വർധിച്ചതിനാൽ യഥാർഥ ചൂടിനേക്കാൾ ഉഷ്ണവും അനുഭവപ്പെടുന്നു.
മഴ ലഭിക്കാതയതോടെ ജില്ലയിൽ ചൂട് കൂടുന്നതോടൊപ്പം വരൾച്ച അനുഭവപ്പെടുകയാണ്. മലയോര മേഖലയിൽ നീരൊഴുക്ക് കുറയുകയും കിണറുകളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയുമാണ്.
ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിക്കൂർ, അയ്യൻകുന്ന്, ആറളം, ഇരിട്ടി തുടങ്ങിയ മലയോരത്താണ് ടൗൺ ഏരിയകളേക്കാൾ കൂടുതലായും ചൂടും വരൾച്ചയും കൂടുതലായും അനുഭവപ്പെടുന്നത്. ജില്ലയിൽ വ്യാപകമായി മരങ്ങൾ മുറിച്ചു മാറ്റുന്നതും ചൂട് കൂടാൻ കാരണമാണ്.
സൂര്യാതപം തടയാൻ പുതിയശീലങ്ങൾ വേണം -ഐ.ഡി.ആർ.എൽ
കണ്ണൂർ: അമിതമായ സൂര്യതാപനം വഴി ഉണ്ടാകുന്ന സൂര്യാഘാതം, ഗുരുതരമായ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ഐ.ഡി.ആർ.എൽ ആരോഗ്യസൂചിക വ്യക്തമാക്കി. തങ്ങൾക്ക് സൂര്യതപനത്തെ സ്വയം പ്രതിരോധിക്കാനാകുമെന്ന് അമിതമായ ആത്മവിശ്വാസമുള്ളവരിലും വെയിലേറ്റ് ജോലി എടുക്കുക അല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ലാത്തവരിലുമാണ് കേരളത്തിൽ സൂര്യാഘാതം കൂടുതലായി കാണുന്നത്.
അന്യസംസ്ഥാന തൊഴിലാളികൾ മുതൽ നേരിട്ട് വെയിലത്ത് ജോലി ചെയ്യുന്ന പലരെയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. നേരിയക്ഷീണം മുതൽ അപസ്മാരവും ബോധക്ഷയവും വരെ ഇതിന്റെ ലക്ഷണങ്ങളാണ്. പൊരിവെയിലത്ത് ജോലി ചെയ്യാതിരിക്കുക എന്നതാണ് പ്രതിരോധത്തിന്റെ ആദ്യമാർഗം.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത പ്രദേശങ്ങളിൽ ജോലി ചെയ്യുകയാണ് ഉത്തമം. സൂര്യാഘാതത്തിന്റെ ലക്ഷണം ഉള്ളവർ ശരീരം നന്നായി തണുപ്പിക്കാൻ വേണ്ടി വെള്ളത്തിൽ തുടക്കുകയോ മുങ്ങുകയോ, എസി, ഫാനുകൾ ഉപയോഗിക്കുകയും ചെയ്യണം. അപസ്മാരം വരുമ്പോൾ പ്രാഥമിക ശുശ്രൂഷ നൽകുകയും ഒരു ഭാഗത്തേക്ക് ചരിച് കിടത്തുകയും വേണം. ഐ.ഡി.ആർ.എൽ ചെയർമാൻ ഡോ. സുൽഫിക്കർ അലിയാണ് ആരോഗ്യ സൂചികയുടെ ചീഫ് എഡിറ്റർ.
ജാഗ്രത നിർദേശങ്ങൾ
- ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
- വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
- വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
- യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
- നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.