തലശ്ശേരി: തലശ്ശേരിയുടെ സാഹിത്യകാരൻ ഒ. ആബുവിന് ജന്മനാട്ടിൽ സ്മാരകം വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ലോകത്തോട് വിടപറഞ്ഞ് 42 വർഷം പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ പേരിലൊരു സ്മാരകം ഉയരാത്തത് വലിയ പോരായ്മയായി ഇന്നും നിഴലിക്കുകയാണ്. വിശിഷ്ട കൃതികളുടെ രചയിതാവും കവിയും അറബി-മലയാള സാഹിത്യ ഗവേഷകനുമായിരുന്നു ഒ. ആബു.
മത-സാംസ്കാരിക രംഗത്തുള്ളവരുടെ നീണ്ടകാലത്തെ ആവശ്യമാണ് ഒ. ആബുവിന്റെ പേരില്‍ ഒരു സ്മാരകം ജന്മനാടായ തലശ്ശേരിയില്‍ വേണമെന്നത്.
സ്മാരകം പണിയണമെന്നാവശ്യപ്പെട്ട് തലശ്ശേരി നഗരസഭക്കും സാംസ്കാരിക വകുപ്പിനും അദ്ദേഹത്തെ അടുത്തറിയുന്നവർ നേരത്തെ നിവേദനങ്ങള്‍ നല്‍കിയിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നഗരത്തിലെ മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ സ്ഥലം നഗരസഭ അധികൃതര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.
സാംസ്കാരിക വകുപ്പിനെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സാംസ്കാരിക പ്രവർത്തകരും തലശ്ശേരി മുസ്ലിം അസോസിയേഷനും ഒ. ആബുവിന് സ്മാരകം പണിയാന്‍ ബന്ധപ്പെട്ട അധികൃതരുമായി നിരന്തര ഇടപെടലുകള്‍ നടത്തിവരുകയാണ്.
വിശിഷ്ട സാഹിത്യ സേവനത്തിന് മൂന്നുതവണ പുരസ്കാരങ്ങള്‍ നേടിയ സാഹിത്യകാരനാണ് ഒ. ആബു. ഏറ്റവുമൊടുവില്‍ ലഭിച്ചത് കേരള സംഗീതനാടക അക്കാദമിയുടെ പുരസ്കാരമായിരുന്നു. 58 ഓളം കൃതികളാണ് അദ്ദേഹം രചിച്ചത്. ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളും കവിതകളും എഴുതി. മാപ്പിളപ്പാട്ടുകള്‍, കവിതകള്‍, ചെറുകഥകള്‍, ജീവചരിത്രം, സംഗീത നാടകം, പ്രബന്ധങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം ബിരുദാനന്തര പഠനങ്ങള്‍ക്ക് സര്‍വകലാശാല നിര്‍ദേശിച്ച റഫറന്‍സ് ഗ്രന്ഥമായ അറബി-മലയാള സാഹിത്യ ചരിത്രം എഴുതിയത് അദ്ദേഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.