തലശ്ശേരി: വീനസ് കവലയിലെ തലശ്ശേരി സഹകരണ ആശുപത്രിയിൽനിന്ന് കുഞ്ഞിന്റെ മാല കവർന്ന് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശികളായ രണ്ടു യുവതികൾ അറസ്റ്റിൽ. എറണാകുളം ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് ഇവരെ പൊലീസ് തിരിച്ചറിഞ്ഞത്. കോയമ്പത്തൂർ കിനാത്തിക്കടവിലെ മണിയുടെ ഭാര്യ പുനിത (27), ഇതേ ഗല്ലിയിലെ റാമിന്റെ ഭാര്യ ഗീത (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ തലശ്ശേരി പൊലീസാണ് കേസെടുത്തത്.
കോടതി അനുമതിയോടെ ഇരുവരെയും കസ്റ്റഡിയിലെടുത്ത തലശ്ശേരി പൊലീസ് സംഭവം നടന്ന സഹകരണ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു. രണ്ടു മാസം മുമ്പാണ് കേസിനാധാരമായ സംഭവം നടന്നത്. ആശുപത്രിയിൽ മാതാവിനൊപ്പം ചികിത്സക്കെത്തിയ കുഞ്ഞിന്റെ കഴുത്തിൽനിന്ന് ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്ന സംഭവത്തിലാണ് രണ്ടു പേരും ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞത്. കേസന്വേഷണത്തിനിടെ ഇവരെ എറണാകുളം സബ് ജയിലിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. സമാനമായ മറ്റു കേസിലാണ് ഇവർ ജയിലിലായത്.
തമിഴ് നാടോടികളായ ഗീതയും പുനിതയും തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും കയറി സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കുന്നതിൽ വിദഗ്ധരാണ്. സ്ഥിരം കുറ്റവാളികളായ ഇരുവരുടെയും പേരിൽ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
തലശ്ശേരി സഹകരണ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ കണ്ടെത്തിയത്. എസ്.ഐ അരുൺ കുമാറിനാണ് അന്വേഷണ ചുമതല. ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇരുവരെയും എറണാകുളം ജയിലിൽ തിരിച്ചേൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.