തലശ്ശേരി: നഗരത്തിലെ പൈതൃക സ്മാരകങ്ങളെ വലംവെച്ചുള്ള ഹെറിറ്റേജ് റൺ -സീസൺ മൂന്നിന് തലശ്ശേരി നഗരം ഞായറാഴ്ച സാക്ഷ്യംവഹിക്കും. പ്രധാന ചരിത്രസ്മാരകങ്ങളും ടൂറിസം കേന്ദ്രങ്ങളും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രണ്ടുവർഷമായി നടന്നുവരുന്ന ഹെറിറ്റേജ് റൺ ഏറെവിജയകരമായിരുന്നു. സീസൺ മൂന്ന് ഞായറാഴ്ച രാവിലെ ആറിന് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്ലാഗ്ഓഫ് ചെയ്യും.
18 കി.മീറ്റർ ദൈർഘ്യമുള്ള സീസൺ മൂന്ന് റണ്ണിൽ 1500 ഓളം പേർ അണിനിരക്കും. സീസൺ ഒന്നിൽ കേരളത്തിലുള്ളവർ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ സീസൺ രണ്ട് ആയപ്പോഴേക്കും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പങ്കാളിത്തമുണ്ടായി. ആദ്യം ഫിനിഷ് ചെയ്ത് സമ്മാനത്തുക നേടിയെടുത്തത് ഇതരസംസ്ഥാനക്കാരനായിരുന്നു.
ഇത്തവണ ഘാന, നൈജീരിയ, കെനിയ തുടങ്ങി വിദേശരാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെപേർ പങ്കെടുക്കാനായി തലശ്ശേരിയിൽ എത്തിയിട്ടുണ്ട്. ആദ്യം ഫിനിഷ് ചെയ്യുന്ന സ്ത്രീ, പുരുഷ വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 25,000, 10,000 രൂപ വീതമാണ് സമ്മാനമായി നൽകുക.
സീനിയർ സിറ്റിസൺ, ഏറ്റവും പ്രായംകുറഞ്ഞ ആൺ-പെൺ വിഭാഗം, ഭിന്നശേഷി ഇനങ്ങളിലും ആദ്യം ഫിനിഷ് ചെയ്യുന്നവർക്ക് 5,000 രൂപയുടെ കാഷ് പ്രൈസ് നൽകുന്നുണ്ട്. ഗിഫ്റ്റ് വൗച്ചറുകളും ആകർഷകമായ മറ്റ് സമ്മാനങ്ങളും വിവിധ വിഭാഗം വിജയികൾക്കായി ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
വിശിഷ്ടാതിഥികളായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ എം. വിജിൻ, കെ.വി. സുമേഷ്, സണ്ണി ജോസഫ്, സജിവ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ല കലക്ടർ, എ.എസ്.പി, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ പങ്കെടുക്കും.
തലശ്ശേരി സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് കോട്ട, സെന്റ് ജോൺ ആംഗ്ലിക്കൻ ചർച്ച്, ജവഹർഘട്ട്, പിക്ച്ചർ സ്ട്രീറ്റ്, ഫയർ ടാങ്ക് കുളം, കടൽപാലം, ഇന്ദിര പാർക്ക്, ചാലിൽ പി.എച്ച്.സി, ഹാർബർ റോഡ്, അറക്കളംമുക്ക്, ശ്രീ ജഗന്നാഥ ക്ഷേത്രം, സ്പോർട്ടിങ് അറീന, ശ്രീ രാമസ്വാമിക്ഷേത്രം, മഞ്ഞോടി, പുല്ലമ്പിൽ, കണ്ടിക്കൽ, എരഞ്ഞോളിപാലം, ചിറക്കര, ടൗൺഹാൾ, ബാങ്ക് ഓഡിറ്റോറിയം, മണവാട്ടി ജങ്ഷൻ, ലോഗൻസ് റോഡ്, അബ്ദുൽകലാം ജങ്ഷൻ.
പഴയ ബസ് സ്റ്റാൻഡ്, ഒ.വി റോഡ്, സംഗമം ജങ്ഷൻ, ഗുഡ്ഷെഡ് റോഡ്, കുയ്യാലി, കൊടുവള്ളി സ്കൂൾ, കോഓപ്. ഹോസ്പിറ്റൽ ജങ്ഷൻ, ഗെസ്റ്റ് ഹൗസ്, ജോസ്ഗിരി, കോടതി, ട്രഷറി, സ്റ്റേഡിയം പള്ളിവഴി 10 കി.മീ ഓടി സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിക്കും. വഴികാട്ടാൻ വീഥിയിൽ 600 ഓളം വളന്റിയർമാരെ വിന്യസിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട കേന്ദ്രങ്ങളിലൂടെയെല്ലാം മത്സരാർഥികൾ കടന്നുപോയോ എന്നറിയാൻ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ സ്റ്റേഡിയത്തിലെ കമ്പ്യൂട്ടർ സിസ്റ്റവുമായി ബന്ധിപ്പിച്ചതിനാൽ ഗ്രൗണ്ടിലിരുന്ന് വീക്ഷിക്കാൻ സാധിക്കും. ഫ്ലാഗ്ഓഫിന് ശേഷം വേദിയിൽ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വഴിനീളെ 13 കേന്ദ്രങ്ങളിൽ ആവശ്യമായ ദാഹശമനി ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.