കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞെടുപ്പിനെതുടർന്ന് കർണാടകയിൽ മദ്യഷാപ്പുകൾ അടച്ചിട്ടത് മുതലാക്കാൻ വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി അനധികൃത വിദേശ മദ്യവിൽപന. രാജപുരം പൊലീസ് കഴിഞ്ഞദിവസം നടത്തിയ വ്യാപക പരിശോധനയിൽ മലഞ്ചരക്ക് കടയിൽനിന്നും മദ്യവും പണവും കാറും പിടിച്ചു. മറ്റൊരിടത്ത് ജീപ്പിലെത്തിച്ച് മദ്യവിൽപന നടത്തുകയായിരുന്നു ആളെ കൈയോടെ പിടികൂടി. മലഞ്ചരക്ക് കട കേന്ദ്രീകരിച്ച് മദ്യമെത്തിച്ച് വിൽപന നടത്തുന്നതിനിടെ പൊലീസ് സംഘത്തെ കണ്ട യുവാവ് ഓടി രക്ഷപ്പെട്ടു. വിൽപനക്കുവെച്ച വിദേശമദ്യവും മദ്യം വിറ്റുകിട്ടിയ പണവുമാണ് പൊലീസ് പിടിച്ചെടുത്തത്. രാത്രി പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം. എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന മംഗലത്ത് ട്രേഡേഴ്സ് കട കേന്ദ്രീകരിച്ചാണ് മദ്യ വിൽപന. കടയിൽ സൂക്ഷിച്ച 180 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന 26 ടെട്രാ പാക്കറ്റുകളും കടയുടെ മുൻവശം നിർത്തിയിട്ട കാറിൽ സൂക്ഷിച്ച 180 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന നാല് ടെട്രാ പാക്കറ്റുകളും 55720 രൂപയുമാണ് പിടിച്ചെടുത്തത്. രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസും സംഘവുമാണ് റെയ്ഡ് നടത്തിയത്.
പനത്തടി സ്വദേശി സുധീഷ് കുറുപ്പ് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പനത്തടി സ്വദേശി ഗോപി (54)യാണ് പിടിയിലായത്. രണ്ടേ കാൽ ലിറ്റർ വിദേശ മദ്യം ജീപ്പിൽ നിന്നും കണ്ടെടുത്തു. ഗോപിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടക ചെമ്പേരിയിൽ മദ്യഷാപ്പുകൾ അടച്ചത് മുതലെടുത്താണ് മദ്യക്കടത്ത് സംഘം രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.