കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യഞ്ജത്തിന്റെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി കലക്ടർ വി. വിഖ്നേശ്വരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്ജെൻഡറുകളുമുണ്ട്. 51,830 മുതിർന്ന വോട്ടർമാരും 14,750 ഭിന്നശേഷിക്കാരുമുണ്ട്. 1517 പ്രവാസി വോട്ടർമാരുണ്ട്. 26715 പുതിയ വോട്ടർമാരുണ്ട്. 31,854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി. 2328 പേർ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക വില്ലേജ്, താലൂക്ക് ഓഫിസുകളിലും വെബ്സൈറ്റിലും ലഭിക്കും. അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് തഹസിൽദാറിൽനിന്ന് വാങ്ങാം.
ലോക്സഭ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുയന്ത്രവും വി.വി പാറ്റ് മെഷീനും പരിചയപ്പെടുത്തുന്നതിനുള്ള വോട്ടുവണ്ടിയുടെ പര്യടനം ജില്ലയിൽ ആരംഭിച്ചു. കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ കലക്ടർ വി. വിഖ്നേശ്വരി ഉദ്ഘാടനം നിർവഹിച്ചു.ദേശീയ സമ്മതിദാനദിനമായ 25ന് സി.എം.എസ് കോളജിൽ ജില്ല തലദിനാഘോഷം നടക്കും. ഏറ്റവും കൂടുതൽ ഇ-റോൾ എൻറോൾമെന്റ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്യും.
പുതിയ വോട്ടർമാരെ ആദരിക്കും. സ്വീപ്പ് ജില്ല ഐക്കൺ ശ്രുതി സിത്താര സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാർത്തസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ എം.എച്ച്. ഹരീഷ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു. ഏറ്റവുമധികം വോട്ടർമാരുള്ളത് പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലാണ്, 1,86,232 പേർ. കുറവ് വൈക്കത്താണ് 1,60,813 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.