കോട്ടയം: മെഡിക്കൽ കോളജിലെ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കാൻ ആശ്വാസ് ഭവൻ വരുന്നു. സംസ്ഥാന ഭവന നിർമാണ ബോർഡാണ് ‘ആശ്വാസ് ഭവൻ’ പേരിൽ വാടക വീട് നിർമിക്കുന്നത്. ഭവന നിർമാണ ബോർഡിന്റെ നാലാമത്തെ ആശ്വാസ് വാടകവീട് പദ്ധതിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കുന്നത്.
ഭവന നിർമാണ വകുപ്പിന്റെ 2022-23 ബജറ്റിൽ ഉൾപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് എട്ടുകോടി ചെലവിട്ടാണ് മൂന്നു നിലകളിലായി 1534. 53 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. 106 പേർക്ക് താമസിക്കാനാകും. ശിലാസ്ഥാപനം മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. വിനോദോപാധികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആശ്വാസ് ഭവനിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ മൂന്ന് നിലകളിലായാണ് നിർമിക്കുന്നതെങ്കിലും ആവശ്യമെങ്കിൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
കലക്ടർ ജോൺ വി. സാമുവൽ, ജില്ല പഞ്ചായത്ത് അംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ, ഭവന നിർമാണ ബോർഡ് അംഗം സുഭാഷ് പുഞ്ചക്കോട്ടിൽ, ചീഫ് പ്രോജക്ട് ഓഫിസർ എസ്. ഗോപകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, ടി.വി. ബേബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.