കോട്ടയം: സ്കൂൾബസ്സടക്കം നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന കുമ്മനം പൊൻമല പാലം അപകടഭീഷണിയിൽ. സമീപത്തായി രൂപപ്പെട്ട വിള്ളലാണ് പാലത്തിന് ഭീഷണി സൃഷ്ടിക്കുന്നത്. മൂടിയ കുഴിയിൽനിന്ന് മെറ്റൽ ഇളകിമാറിയാണ് വിള്ളൽ ഗർത്തമായി രൂപപ്പെട്ടത്. ഭാരവാഹനങ്ങൾ അമിതമായി കടന്നുപോകുന്നതും വിള്ളലിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. ഗ്രാമീണറോഡുകളിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം കാറ്റിൽപറത്തിയാണ് ഇതുവഴി ഭാരവാഹനങ്ങൾ കടന്നുപോകുന്നത്. പാലത്തിലൂടെ വാഹനം കടന്നുപോകുമ്പോൾ വിറയൽ അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു.
രണ്ടുമാസം മുമ്പാണ് പാലത്തിന് സമീപം വിള്ളലുണ്ടായത്. തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതരെത്തി മെറ്റൽ നിരത്തി വിള്ളൽ നികത്തി. രണ്ടുദിവസം മുമ്പ് മെറ്റൽ ഇളകിമാറി വീണ്ടും വിള്ളൽ രൂപപ്പെടുകയായിരുന്നു.
തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. തിരുവാർപ്പ് പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലുള്ളവരാണ് പ്രധാനമായും പാലത്തെ ആശ്രയിക്കുന്നത്. മണ്ണ്, ഇഷ്ടിക എടുക്കുന്നതിന് വേണ്ടിയും സമീപത്തെ മിനറൽവാട്ടർ പ്ലാന്റിൽ ലോഡുകൾ കയറ്റിയിറകുന്നതിനായും വരുന്ന ഭാരവാഹനങ്ങളാണ് പാലത്തിന് ഭീഷണിയാകുന്നത്.
20 വർഷത്തെ പഴക്കമുണ്ട് പാലത്തിന്. പലതവണ പഞ്ചായത്ത് അധികൃതരോട് പാലത്തിന്റെ ഭീഷണിയെ സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്ന് നാട്ടുകാർ പറയുന്നു. തകർച്ചാഭീഷണി നേരിടുന്ന പാലം ജനങ്ങളുടെ തലക്കുമേൽ തൂങ്ങുന്ന വാളാണെന്നും സംഭവിക്കാൻ പോകുന്ന വിപത്തിനെ തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നുമാണ് സമീപവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.