കഞ്ഞിക്കുഴി മേൽപാലത്തിനു സമീപം രൂപപ്പെട്ട കുഴി
കോട്ടയം: കഞ്ഞിക്കുഴി മേൽപാലത്തിനു സമീപം റോഡിൽ രൂപപ്പെട്ട കുഴി വാഹനയാത്രികർക്ക് അപകടക്കെണിയാകുന്നു. ദേശീയപാതയിൽ പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിന് മുൻവശത്താണ് വലിയ കുഴി രൂപപ്പെട്ടത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഴിയറിയാതെ എത്തിയ നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. വലിയ വാഹനങ്ങൾക്കു തൊട്ടുപിറകിലെത്തുന്ന ഇരുചക്രവാഹനങ്ങളും കുഴിയിൽ വീഴുന്നു. രാത്രിയാണ് കൂടുതൽ അപകടം.
തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കുഴി കാണുന്നത്. രാത്രി ഈ ഭാഗത്ത് വെളിച്ചവുമില്ല. തിരക്കേറിയ റോഡിൽ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെയും ചെറുവാഹനങ്ങൾ കുഴിയിൽ ചാടുമ്പോഴും കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രികരുടെയും ദേഹത്തേക്ക് ചളിവെള്ളം തെറിക്കുന്നുമുണ്ട്.
അപകടം പതിവായതിനാൽ പ്രദേശവാസികൾ കുഴിയിൽ വാഴ നട്ടെങ്കിലും അധികൃതർ കണ്ടമട്ടില്ല. ഒരാഴ്ചയായി കുഴി രൂപപ്പെട്ടിട്ട്. ഏറെ തിരക്കുള്ള റോഡിൽ ഇതുമൂലം ഗതാഗതക്കുരുക്കുമുണ്ട്. കുഴി മൂടിയില്ലെങ്കിൽ വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.