വെള്ളയിൽ മാലിന്യപ്ലാൻറ് പദ്ധതിക്കെതിരെ നടന്ന രാപ്പകൽ സമരത്തിന്റെ സമാപനം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: വെള്ളയിൽ വാർഡിലെ ആവിക്കൽ തോടിന് സമീപം ജനവാസമേഖലയിൽ കോഴിക്കോട് കോർപറേഷൻ നിർമിക്കാൻ പോകുന്ന സീവേജ് മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമരസമിതി നേതൃത്വത്തിൽ രണ്ടു ദിവസത്തെ രാപ്പകൽ സമരം സമാപിച്ചു. സമാപനസമ്മേളനം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മാർച്ച് 28ന് രാവിലെ 10ന് പുതിയകടവിലെ നിർദിഷ്ട പദ്ധതിപ്രദേശത്തെ സമരപ്പന്തലിൽ ആരംഭിച്ച സമരപരിപാടിയിൽ വൻ ജനപങ്കാളിത്തമായിരുന്നു. വിവിധ സംഘടനാപ്രതിനിധികളും നേതാക്കളും പങ്കെടുത്തു. രാത്രി വൈകിയും നൂറുകണക്കിന് പ്രദേശവാസികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
സമരസമിതി നേതാക്കൾ തിരുവനന്തപുരം മുട്ടത്തറയിലെയും മെഡിക്കൽ കോളജിലെയും സീവേജ് പ്ലാന്റ് സന്ദർശിക്കുകയും സമരപ്പന്തലിൽവച്ച് ഈ പ്ലാന്റുകളുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ സമരവേദിയിൽ പ്രദർശിപ്പിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്ലാന്റുമായി മുന്നോട്ടുപോകാൻ അധികാരികളെ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു. കെ-റെയിൽ വിരുദ്ധ സമരസമിതി കൺവീനർ ടി.ടി. ഇസ്മയിൽ, വാർഡ് കൗൺസിലർ സൗഫിയ അനീഷ്, മൂന്നാലിങ്ങൽ വാർഡ് കൗൺസിലർ കെ. റംലത്ത്, കെ. മുഹമ്മദലി (മുസ്ലിം ലീഗ്), അഡ്വ. എം. രാജൻ (കോൺഗ്രസ്), ലസിത ടീച്ചർ (എസ്.ഡി.പി.ഐ), സജീർ (മുസ്ലിം ലീഗ്), കെ. ഷമീർ (എസ്.ഡി.പി.ഐ), ഉസ്മാൻ ഹാജി (മുസ്ലിം ലീഗ്), ജനകീയ സമരസമിതി കൺവീനർ ഇർഫാൻ ഹബീബ്, ചെയർമാൻ ടി. ദാവൂദ്, ജ്യോതി കാമ്പുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.