കോഴിക്കോട്: മഴക്കാലത്തെ പ്രശ്നങ്ങളും മുന്നൊരുക്കങ്ങളും ചർച്ചചെയ്യാനായി വെള്ളിയാഴ്ച മേയറുടെ അധ്യക്ഷതയിൽ യോഗം ചേരാൻ തീരുമാനം. സ്റ്റേഡിയം ജങ്ഷനിൽ ഓട പണിയിൽ വൻ അപാകത കണ്ടെത്തിയ സാഹചര്യത്തിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ചേരാൻ നിശ്ചയിച്ച ബുധനാഴ്ചത്തെ യോഗം നടന്നില്ല.
സ്റ്റേഡിയം ജങ്ഷനിലെ പ്രശ്നങ്ങളും വെള്ളിയാഴ്ചത്തെ യോഗത്തിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നഗരസഭയും പൊതുമരാമത്ത് വകുപ്പും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരും ചേർന്ന് സ്റ്റേഡിയം ജങ്ഷനിലെ ഓവുചാലിലെ തടസ്സം നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആഴത്തിൽ റോഡ് കീറി ഓട പുതുക്കിപ്പണിയേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
സംഭവത്തിൽ ജില്ല കലക്ടർക്കും റിപ്പോർട്ട് നല്കിയിരുന്നു. നഗരപാത പദ്ധതിയിൽ സ്റ്റേഡിയം-പുതിയറ റോഡ് നിർമിച്ച് പരിപാലിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്. അമൃത് പദ്ധതിയിൽ മാവൂർ റോഡിൽ പണിത അഴുക്കുചാൽ അരയിടത്തുപാലത്തുനിന്ന് കനോലി കനാലിലേക്ക് നീട്ടാൻ ആലോചനയുണ്ട്. മൂന്ന് കോടിയോളം രൂപ ചെലവുള്ളതാണ് പദ്ധതി.
പൊതുമരാമത്ത് വകുപ്പ് കോർപറേഷന്റെ സഹകരണത്തോടെ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനക്കിടെയാണ് ഈഭാഗത്ത് വൻ തടസ്സം കണ്ടെത്തിയത്.
പാവമണി റോഡ്, ചിന്താവളപ്പ്, ജയിൽ റോഡ്, കോട്ടപ്പറമ്പ് ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിയെത്തി സ്റ്റേഡിയത്തിന് സമാന്തരമായി രാജാജി റോഡിലെ ഓടയിലേക്ക് എത്തി മാവൂർ റോഡ് വഴി കനോലി കനാലിലേക്ക് പോവുന്നത് സ്റ്റേഡിയം ജങ്ഷനിൽ കെട്ടിക്കിടക്കുകയാണെന്നാണ് കണ്ടെത്തിയത്. ജങ്ഷനിൽ ഓടക്കടിയിൽ വൻ തോതിൽ കോൺക്രീറ്റ് സ്ലാബുകൾ കൂടിക്കിടക്കുന്നതാണ് മഴയിൽ സ്റ്റേഡിയം ജങ്ഷനിൽ പെട്ടെന്ന് വെള്ളം നിറയുന്നതിന്റെ മുഖ്യകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.