കോഴിക്കോട്: 1988 മുതൽ പറഞ്ഞുകേൾക്കുന്ന പയ്യാനക്കൽ മേഖലയിലെ കളിസ്ഥലം ഇനിയും യാഥാർഥ്യമായില്ല. ഏറ്റവുമൊടുവിൽ കളിസ്ഥലത്തിന് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കയാണ് കോർപറേഷൻ. നാലാമത്തെ അക്വിസിഷൻ തീരുമാനമാണിത്. 4500 രൂപ മാത്രം സെന്റിനുണ്ടായിരുന്ന കാലത്താണ് മുമ്പ് ഏറ്റെടുക്കാൻ തീരമാനിച്ചത്. എന്നാൽ, 1995 ഫെബ്രുവരി 25ന്റെ കൗൺസിൽ യോഗം ഏറ്റെടുക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. സ്വകാര്യ വ്യക്തിയുടെ 1.83 ഏക്കർ സ്ഥലമാണ് കളിസ്ഥലത്തിന് കണ്ടെത്തിയത്. എ.കെ. പ്രേമജം മേയറായ കാലത്ത് നേരത്തേ ഒഴിവാക്കിയത് പുനഃ പരിശോധിച്ച് വീണ്ടും എടുക്കാൻ തീരുമാനിച്ചു.
പയ്യാനക്കൽ പട്ടർ തൊടിയിലാണ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും കളിസ്ഥലത്തിന് പറ്റിയ സ്ഥലമല്ലെന്ന് കണ്ടെത്തിയാണ് അന്ന് സ്ഥലം തിരികെ കൊടുക്കാൻ കോർപറേഷൻ തീരുമാനിച്ചത്. പിന്നീട് വിവിധ രാഷ്ട്രീയ പാർട്ടികളും പ്രദേശവാസികളും തുടർച്ചയായി സമരം നടത്തിയിരുന്നു. ഇതിനിടെ സ്ഥലമുടമ കോടതിയെയും സമീപിച്ചു. കേസുകളും മറ്റുമായി ഗ്രൗണ്ട് എന്ന സ്വപ്നം വിസ്മൃതിയിലേക്ക് പോവുന്നതിനിടക്കാണ് സംസ്ഥാന സർക്കാർ തന്നെ ഇവിടെ കളിസ്ഥലത്തിന് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
ഉഭയ സമ്മതപ്രകാരമാണോ അക്വിസിഷൻ നടപടി മുഖേനയോ ഏറ്റെടുക്കൽ നടത്തേണ്ടതെന്ന് ഇനിയും തീരുമാനമായില്ല. എങ്ങനെയുള്ള പദ്ധതിയാണ് നടപ്പാക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നഗരസഭയാണ്. പയ്യാനക്കൽ ഗവ. വെക്കേഷനൽ ഹെയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളടക്കമുള്ളവർക്ക് മൈതാനം അത്യാവശ്യമാണ്. കോർപറേഷൻ 54, 55, 56 എന്നീ വർഡുകളിലെ നൂറുകണക്കിന് കളിക്കാർക്ക് ഗ്രൗണ്ട് ഉപയോഗപ്പെടും. കാടുമൂടിയ സ്ഥലം ജനങ്ങൾക്ക് തലവേദനയായിരിക്കയാണെന്ന് മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി. ഷംസുദ്ദീൻ പറഞ്ഞു.
പയ്യാനക്കൽ കളിസ്ഥലത്തിന് സ്ഥലം ഏറ്റെടുക്കൽ ഉടൻ ഉണ്ടാവുമെന്ന് കൗൺസിലർ എം. ബിലുലാൽ പറഞ്ഞു. കോതിയിലും ചാമുണ്ഡി വളപ്പിലും നിലവിൽ കോർപറേഷന് സ്ഥലമുണ്ട്. രണ്ടിടത്തും മൈതാനം വേണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, കോതിയിൽ ആധുനിക അറവുശാലയും ചാമുണ്ഡി വളപ്പിൽ മൾട്ടി പർപ്പസ് ഓഡിറ്റോറിയവുമാണ് കോർപറേഷൻ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.