കോഴിക്കോട്: അതിദരിദ്രരെ കണ്ടെത്തി മോചിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിപ്രകാരം ജില്ലയിൽ അതിദാരിദ്ര്യ മുക്തമായത് 251 കുടുംബങ്ങൾ. ഇനി ജില്ലയിൽ 6522 കുടുംബങ്ങളാണ് പട്ടികയിൽ അവശേഷിച്ചിട്ടുള്ളത്. ഇവരെ 2024 നവംബറോടെ അതിദാരിദ്ര്യ വിഭാഗത്തിൽ നിന്നും മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ദാരിദ്ര്യലഘൂകരണ വിഭാഗം അറിയിച്ചു. ജില്ലയിൽ അതിദാരിദ്ര്യ വിഭാഗത്തിൽ ഉള്ളതായി ആകെ കണ്ടെത്തിയത് 6773 കുടുംബങ്ങളെയാണ്. ഇതിൽ 4741 കുടുംബങ്ങൾ ഗ്രാമപഞ്ചായത്തുകളിലും 1218 കുടുംബങ്ങൾ മുനിസിപ്പാലിറ്റികളിലും 814 കുടുംബങ്ങൾ കോർപറേഷൻ പരിധിയിലുമാണ്.
ജില്ലയിൽ അതിദാരിദ്ര്യപട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ 4559 കുടുംബങ്ങൾക്കും ആരോഗ്യപരമായ പരിമിതിയാണ് പ്രശ്നം. ഇവർക്ക് എല്ലാവർക്കും തന്നെ ഇത് പരിഹരിക്കാനുള്ള സൗകര്യങ്ങൾ അതത് തദ്ദേശഭരണ സ്ഥാപനം മുഖേന ഏർപ്പെടുത്തി. വരുമാനമില്ലായ്മയാണ് 648 കുടുംബങ്ങളുടെ പ്രശ്നം. ഈ വിഭാഗത്തിലെ 143 കുടുംബങ്ങൾക്ക് വരുമാനം സാധ്യമാക്കി. ബാക്കിയുള്ളവരുടെ കാര്യത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. 2708 കുടുംബങ്ങൾക്ക് തടസ്സമായിട്ടുള്ളത് പാർപ്പിടത്തിന്റെ അഭാവമായിരുന്നു.
ഇവരിൽ 248 കുടുംബങ്ങൾക്ക് പാർപ്പിടം സാധ്യമാക്കി. 597 കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിൽ കരാറായിക്കഴിഞ്ഞു. ഭക്ഷണകാര്യത്തിൽ പ്രശ്നം നേരിട്ടത് 2130 കുടുംബങ്ങളാണ്. ഇവർക്ക് എല്ലാവർക്കും തന്നെ തദ്ദേശസ്ഥാപനം വഴി ഭക്ഷണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.