കോളനിയിൽ നിർമാണം പാതിവഴിയിലുള്ള വീട്

ദുരിതം പെയ്തിറങ്ങുന്ന കണ്ടാലമലയിൽ ജീവിതം തള്ളിനീക്കി ഹതഭാഗ്യർ

കൊടുവള്ളി: മലയടിവാരത്തിലൂടെ കടന്നുപോകുന്ന റോഡിൽനിന്ന് കുത്തനെയുള്ള വഴിയിലേക്ക് തിരിയണം. ശേഷം അതിസാഹസികർക്ക് മാത്രം കയറാൻ കഴിയുന്ന ഒരു കുന്നാണ്. വലിയ പാറകളും കിടങ്ങുകളും താണ്ടി മുന്നോട്ടുപോകുമ്പോൾ ഏറെ സൂക്ഷിക്കണം.

ഇത് കണ്ടാല കോളനിയാണ്. കൊടുവള്ളി നഗരസഭയിലെ ഡിവിഷൻ എട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന കുറെ ഹതഭാഗ്യരായ കുടുംബങ്ങളുടെ വാസസ്ഥലം. 15 വർഷമായി താമസിക്കുന്നവർ മുതൽ ഇടക്കാലത്ത് വന്നുചേർന്നവർ വരെയുണ്ട് മലമുകളിൽ. ഭൂരഹിത തൊഴിലാളികൾക്ക് വീട് വെക്കാൻ ഭൂമി വിതരണം ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാലു സെൻറ് വീതം കണ്ടാലമലയിൽ വിതരണം ചെയ്തത്. അനുവദിച്ചുകിട്ടിയ ഭൂമി വാസയോഗ്യമല്ലാത്തതിനാൽ വീട് വെച്ചു താമസിക്കാൻ അധികപേരും ഒരുക്കമായിരുന്നില്ല. മിക്കവരും ഇതര വഴികൾ തേടി പോയപ്പോൾ മറ്റുമാർഗങ്ങളില്ലാത്ത എട്ട് കുടുംബങ്ങളാണ് ഇവിടെ കുടിൽ കെട്ടി താമസത്തിനെത്തിയത്. ഇവരിൽ അഞ്ചു കുടുംബങ്ങൾക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടുണ്ടാക്കാനുള്ള ധനസഹായം കിട്ടിയിട്ടുണ്ട്. സാധനങ്ങൾ എത്തിക്കുന്നതിലുള്ള പ്രയാസം കാരണം രണ്ടു വീടുകളുടെ പ്രവൃത്തി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. മൂന്നു വീടുകൾ പാതിവഴിയിൽ കിടക്കുന്നു. മറ്റുള്ള മൂന്നു കുടുംബങ്ങൾക്കും ലൈഫ് പദ്ധതിയിൽ വീട് കിട്ടാൻ അർഹതയുണ്ടെങ്കിലും അറിവില്ലായ്മ കാരണം ഇതുവരെയും അപേക്ഷ നൽകാനായിട്ടില്ല.

ആഴ്ചയിൽ മൂന്നുതവണ മാത്രമെത്തുന്ന കുടിവെള്ളം ജലനിധി പദ്ധതിയിൽ നിന്നുള്ളതാണ്. വേനൽ കടുത്താൽ പിന്നെ അതും ഉണ്ടാവില്ല. അതോടെ കുറച്ചുപേർ ബന്ധുവീടുകളിലേക്ക് അഭയാർഥികളായി പോകും. ശേഷിക്കുന്നവർ എങ്ങിനെ ജീവിക്കുന്നു എന്നത് ആരും അന്വേഷിക്കാറില്ല. താമസക്കാർക്ക് സ്ഥലത്തി െൻറ അനുവാദപത്രിക നഗരസഭയിൽനിന്ന്​ നൽകിയിട്ടുണ്ട്.

പട്ടയം കിട്ടണമെങ്കിൽ അനുവാദപത്രികയിൽ സർവേ നമ്പറും അതിരുകളും ചേർത്തിയിരിക്കണം. അതിനുവേണ്ടി നഗരസഭയിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അധികാരികൾ ഇതുവരെയും കനിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പടുക്കുമ്പോൾ വിശേഷങ്ങളന്വേഷിച്ച് രാഷ്​ട്രീയക്കാരെത്തും. വാഗ്ദാനങ്ങൾ മുറതെറ്റാതെ ഒഴുകിയിറങ്ങും. വിജയിക്കുന്നവരെ വീണ്ടും കാണണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണം. അസുഖമായാൽ ആശുപത്രിയിലെത്തിക്കാൻ പാകത്തിലൊരു വഴിയും കുടിക്കാൻ ഇത്തിരി വെള്ളവും താമസിക്കുന്ന സ്ഥലത്തി െൻറ പട്ടയവും എന്നതിനപ്പുറമുള്ള വലിയ ആശകളൊന്നും ഇവർക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.