കോഴിക്കോട്: തറക്കല്ലിടലും പ്രഖ്യാപനങ്ങളും ഉദ്ഘാടനവും പലത് കഴിഞ്ഞെങ്കിലും പുതിയപാലത്ത് പുത്തൻ പാലമെന്ന നാട്ടുകാരുടെ ആഗ്രഹം സഫലമായില്ല. വലിയ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തിട്ട് ജൂലൈ മൂന്നിന് ഒരു കൊല്ലം പൂർത്തിയായി. ഏറ്റവുമൊടുവിൽ പാലം പണിയുന്നതിന്റെ മുന്നോടിയായി പണിത മരപ്പാലം അടച്ചിട്ടിരിക്കയാണ്. പഴയ പാലം പൊളിച്ചുകഴിഞ്ഞാൽ ഉപയോഗിക്കാനാണിത്.
സ്ഥലമെടുപ്പ് പൂർത്തിയാക്കി പോസ്റ്റുകളും മറ്റും മാറ്റുന്ന പണിയും കെട്ടിടം പൊളിച്ചുമാറ്റലും ഏറക്കുറെ തീർന്നു. കിഫ്ബി പദ്ധതിയായതിനാൽ ഫയൽ നടപടികൾ വൈകുന്നതാണ് പണി നീളാൻ കാരണമായി അധികൃതർ പറയുന്നത്. കിഫ്ബി കരാർ വെക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ കാലതാമസം കാരണം പാലം പണി തുടങ്ങാത്തത് വലിയ ആക്ഷേപങ്ങൾക്കിടയാക്കിയിട്ടുണ്ട്. രേഖകളുടെ പരിശോധന നടന്നുവരുകയാണെന്നാണ് പറയുന്നത്.
കരാർ ഏറ്റെടുത്തത് പി.എം.ആർ കമ്പനിയാണ്. കരാർ ഒപ്പിട്ടില്ലെങ്കിലും പണിതുടങ്ങാൻ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മരപ്പാലമുണ്ടാക്കിയത്. നേരത്തേ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീസ് സൊസൈറ്റിക്ക് (യു.എൽ.സി.സി.എസ്) കരാർ കൊടുക്കാൻ തീരുമാനമുണ്ടായിരുന്നുവെങ്കിലും മാറ്റി. ഇതുമായി ബന്ധപ്പെട്ട് യു.എൽ.സി.സി.എസ് കോടതിയെ സമീപിച്ചതും പണി നീളാനിടയാക്കി.
കഴിഞ്ഞ ജൂലൈയിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കരാറും വർക്ക് ഓർഡറും ആകുന്നതിന്റെ മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിന്റെ തിരുവനന്തപുരത്തുള്ള പ്രോജക്ട് ഡയറക്ടർ ഓഫിസിൽനിന്നാണ് കരാർ നൽകാനുള്ള രേഖകളും മറ്റും പരിശോധിക്കുന്നത്. സ്ഥലം ഏറ്റെടുക്കുക, പാലം പണിയുക തുടങ്ങിയവക്കെല്ലാംകൂടി മൊത്തം 40.9 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നാൽപതുകളിൽ കാക്കാത്തെരു എന്നറിയപ്പെട്ടിരുന്ന ധാരാളം കമ്പനികളും മരമില്ലുകളും ഉണ്ടായിരുന്ന ഒരു പ്രദേശമാണ് പുതിയപാലം. കോഴിക്കോട് സിറ്റി സൗത്ത് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശം. 1947ലാണ് ഈ പ്രദേശത്ത് കനോലി കനാലിനു കുറുകെയായി ആദ്യത്തെ പാലം വന്നത്.
പിന്നീട് 1982ൽ ഇപ്പോഴത്തെ കോൺക്രീറ്റ് പാലം നിർമിച്ചു. അതിനുശേഷമാണ് പ്രദേശത്തിനുതന്നെ പുതിയപാലം എന്ന പേരു വന്നത്. ആദ്യത്തെ പാലത്തിനു പടികൾ ഉണ്ടായിരുന്നെങ്കിലും വീതിയുണ്ടായിരുന്നു. എന്നാൽ, പിന്നീട് വന്ന പാലത്തിനു വീതി കുറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്കു മാത്രമേ കടന്നുപോകാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.