കോഴിക്കോട്: നിക്ഷേപ തട്ടിപ്പ് കേസ് നിലനിൽക്കുന്ന നെടുംപറമ്പിൽ ഫിനാൻസ് സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരിൽ ജില്ലയിലെ ബാങ്കുകൾ, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാതരം അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും മരവിപ്പിക്കാൻ ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് ഉത്തരവിട്ടു. ബഡ്സ് ആക്ട് പ്രകാരം നെടുംപറമ്പിൽ ഫിനാൻസിന്റെ സകല സ്ഥാവരജംഗമ വസ്തുക്കളും താൽക്കാലികമായി കണ്ടുകെട്ടാൻ കോമ്പീറ്റന്റ് അതോറിറ്റി ഉത്തരവിട്ട സാഹചര്യത്തിലാണ് നടപടി. സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവര സ്വത്തുക്കളുടെ വിൽപന, പണയം തുടങ്ങിയ എല്ലാ ഇടപാടുകളും മരവിപ്പിക്കാൻ ജില്ല രജിസ്ട്രാർക്ക് നിർദേശം നൽകി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ സ്ഥിതിവിവരം ജില്ല പൊലീസ് മേധാവിമാർ റിപ്പോർട്ട് ചെയ്യണം. സ്ഥാപന ഉടമകളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തയാറാക്കി റീജനൽ ആർ.ടി.ഒ ജില്ല പൊലീസ് മേധാവിക്ക് കൈമാറണം.
സ്ഥാപന ഉടമകളുടെ ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താഹസിൽദാർമാർക്കും ജില്ല കലക്ടർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.