കോഴിക്കോട്: ഭക്ഷ്യ എണ്ണകൾക്കും മൈദ, ധാന്യങ്ങൾ, തക്കാളി, ഉള്ളി എന്നിവക്കും വില കൂടിയതോടെ ഹോട്ടൽ, ബേക്കറി മേഖല പ്രതിസന്ധിയിൽ. എണ്ണക്കടികൾക്കും കറികൾക്കും വില കൂട്ടാതെ നിവൃത്തിയില്ലെങ്കിലും വില കൂട്ടിയാൽ വ്യാപാരം ഗണ്യമായി കുറയുമെന്ന ആശങ്ക വ്യാപാരികളെ സമ്മർദ്ദത്തിലാക്കുന്നു.
പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി കേന്ദ്രസർക്കാർ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ വില ഉയർന്നത്. ആഭ്യന്തര ഉൽപാദകർക്ക് ഇറക്കുമതി തീരുവ കൂട്ടിയത് ഗുണമാണെങ്കിലും പാമോയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകൾ ഉപയോഗിച്ച് പലഹാരങ്ങൾ തയാറാക്കുന്ന ബേക്കറികൾക്കും ഹോട്ടൽ ഉടമകൾക്കും ഇത് ഇരുട്ടടിയാണ്. പലഹാര നിർമാണത്തിന് ആവശ്യമായ മൈദ, പഞ്ചസാര, നെയ്യ് തുടങ്ങി എല്ലാത്തിനും വില കൂടിയിട്ടുണ്ട്. പാചകവാതക വിലയും ഉയർത്തിയത് വ്യാപാരികൾക്ക് ഇരുട്ടടിയായി.
ഇറക്കുമതി ചുങ്കം ഉയർത്തിയതോടെ വ്യാപാരികൾ ഭക്ഷ്യഎണ്ണവില കുത്തനെ കൂട്ടി. ലിറ്ററിന് 30 രൂപ വരെയാണ് കൂടിയത്. ഓണത്തിന് മുമ്പ് ലിറ്ററിന് 110 രൂപയായിരുന്ന സൺഫ്ലവറിന് 140 രൂപയായി. 105 രൂപയായിരുന്ന പാമോയിൽ 135 ആയി. വെളിച്ചെണ്ണ വില 220-250 വരെയാണ്.
മൈദ വില 50 കിലോ ചാക്കിന് 250 രൂപ ഒരാഴ്ചക്കിടെ വർധിച്ചു. തക്കാളി, സവാള, മണിക്കടല, തേങ്ങ എന്നിവയുടെ വില കൂടി വർധിച്ചതോടെ കറിയിലും വ്യാപാരികൾക്ക് രക്ഷയില്ലാതായി സൺഫ്ലവർ ഓയിൽ, പാംഓയിൽ എന്നിവയാണ് പാചകത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. നവരാത്രി, ദീപാവലി സീസൺ ആരംഭിക്കാനിരിക്കെ വില ഉയരുന്നത് പ്രതിസന്ധി കൂട്ടും. എണ്ണകളുടെ വില കൂടിയത് സധാരണക്കാരുടെ അടുക്കളയിലും പ്രതിസന്ധി പുകക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.