കോഴിക്കോട്: കോവിഡ് പ്രതിസന്ധികാലത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ കണ്ണിൽ ചോരയില്ലാതെ ഉപഭോക്താക്കളോട് പെരുമാറുന്ന പലിശ സ്ഥാപനങ്ങൾക്കെതിരെ പൊലീസ് ഇടപെടുന്നു.വായ്പ തിരിച്ചടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായവരുടെ വീടുകളിൽ കയറിയും ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് സ്വമേധയാ ഇടപെടാൻ തീരുമാനിച്ചത്. ഇത്തരം കേസുകളിൽ ആരും പരാതി പറയാൻ മടിക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി പൊലീസ് സൈബർ സെല്ലിന്റെ വാട്സ്ആപ് നമ്പറിലേക്ക് (9497-97-6009)സന്ദേശം അയച്ചു പരാതിപ്പെടാവുന്നതാണ്.
കർശന നടപടി എടുക്കുമെന്ന് സിറ്റി പൊലിസ് കമീഷണർ അറിയിച്ചു. വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകളെയും കുട്ടികളെയും മാനസികമായും ശാരീരികമായും ഭീഷണിപ്പെടുത്തുന്നത് കുറ്റകരമാണ്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും ഏജൻറുമാർക്കെതിരെയും തൊട്ടടുത്ത പൊലീസ്സ്റ്റേഷനിൽ പരാതി ബോധിപ്പിക്കേണ്ടതാണ്. അവർക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളും.
പലിശക്കെണിയൊരുക്കി കിടപ്പാടം തട്ടുന്നവർ വീണ്ടും സജീവമാകുന്ന കാര്യം കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വിട്ടുവീഴ്ചയില്ലാതെയാണ് ഉപഭോക്താക്കളോട് പെരുമാറുന്നത് എന്നായിരുന്നു പരാതി. മാവൂർ റോഡിലെ സ്ഥാപനം കക്കയത്തെ സ്ത്രീയുടെ നാല് സെൻറ് പുരയിടം പലിശക്കെണിയിൽപെടുത്തി കൈക്കലാക്കാൻ ശ്രമിച്ച സംഭവമുണ്ടായി.കൊള്ളപ്പലിശ ഈടാക്കൽ, കൃത്രിമ രേഖയുണ്ടാക്കി വസ്തു തട്ടൽ, കടക്കാർക്കെതിരെ വ്യാജ പരാതി നൽകൽ, ഭീഷണിപ്പെടുത്തൽ, കുടിയൊഴിപ്പിക്കൽ എന്നീ കേസുകളാണ് പൊലീസിന്റെ ശ്രദ്ധയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.