കോഴിക്കോട്: ജില്ല പഞ്ചായത്ത് യോഗത്തിൽ കൈയാങ്കളിയും വാക് പോരും. രാഷ്ട്രീയ താൽപര്യങ്ങളോടെയാണ് ജില്ല പഞ്ചായത്ത് പദ്ധതി നിർവഹണം നടത്തുന്നതെന്ന പരാമർശമാണ് ബഹളത്തിന് ഇടയാക്കിയത്. ബഹളം രൂക്ഷമായതോടെ എല്ലാ അജണ്ടകളും പാസായെന്നും യോഗം പിരിച്ചുവിടുകയാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ പുറത്തേക്കിറങ്ങിയ സെക്രട്ടറി ബിനു സി. കുഞ്ഞപ്പനെ വാതിൽക്കൽവെച്ച് പ്രതിപക്ഷ അംഗങ്ങളായ ഐ.പി. രാജേഷും ധനീഷ് ലാലും ചേർന്ന് തടഞ്ഞത് വീണ്ടും സംഘർത്തിനിടയാക്കി. തുടർന്ന്, ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും നടന്നു.
പദ്ധതി നിർവഹണത്തിൽ കോഴിക്കോട് ജില്ല പഞ്ചായത്ത് പിറകിലാകുന്നതിന്റെ കാരണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രവർത്തനങ്ങളാണെന്ന ആരോപണമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതുമൂലം നിർവഹണ ഉദ്യോഗസ്ഥർക്ക് പദ്ധതി പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നും ദുൽക്കിഫിൽ ആരോപിച്ചു.
ഇത്തരം സമീപനം ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയലക്ഷ്യങ്ങളോടെ പ്രാവർത്തികമാക്കിയ പദ്ധതികളെക്കുറിച്ച് പറയണമെന്നുമായി പ്രസിഡന്റ്. ഇതോടെ, കക്കോടിയിലെ ഖാദി വില്ലേജ് സൊസൈറ്റി എന്ന സ്ഥാപനത്തിന് മൂന്ന് തവണകളായി 75 ലക്ഷം രൂപ നീക്കിവെച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു.
ഖാദി ബോർഡിന്റെ കീഴിലുള്ള സ്ഥാപനമാണെന്ന് തെറ്റിദ്ധരിച്ചാണ് പണം വകയിരുത്തിയതെന്നും അല്ലെന്ന് മനസ്സിലായതോടെ 35 ലക്ഷം രൂപ നൽകാൻ കഴിയുമോയെന്ന് സർക്കാറിനോട് അനുമതി ചോദിച്ചിരിക്കുകയാണെന്നും ഷീജ ശശി വ്യക്തമാക്കി. കൂടുതൽ ചോദ്യം ചോദിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് പറഞ്ഞത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
പ്രസിഡന്റ് അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ലെന്ന് നാസർ എസ്റ്റേറ്റ് മുക്ക് പറഞ്ഞു. വർക്കിങ് ഗ്രൂപ്, ഗ്രാമസഭ, ജില്ല പഞ്ചായത്ത് ഭരണസമിതി എന്നിവർ അംഗീകരിച്ച തീരുമാനത്തെ ഇപ്പോൾ മാത്രം പ്രതിപക്ഷം ചോദ്യംചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് രാജീവ് പെരുമൺപുറ വാദിച്ചു.
എന്നാൽ, ഖാദി ബോർഡിന് കീഴിലുള്ള സ്ഥാപനമാണെന്ന് മനസ്സിലാക്കാതെയാണോ പ്രവർത്തന ഉദ്ഘാടനത്തിന് പ്രസിഡന്റ് പോയതെന്ന് ഐ.പി. രാജേഷ് ചോദിച്ചു. സി.പി.എമ്മിന്റെ കീഴിലുള്ള സൊസൈറ്റിയായതിനാലാണ് സ്ഥാപനത്തിന് 75 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചതെന്നായിരുന്നു ആരോപണം.
നരിക്കുനിയിലെ ഖാദി സൊസൈറ്റി വൈദ്യുതി പോലുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഒരു ധനസഹായവും നൽകുന്നില്ലെന്നും റംസീന നരിക്കുനി പറഞ്ഞു. ബോസ് ജേക്കബ്, ഷറഫുന്നീസ ടീച്ചർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ യോഗം പിരിച്ചുവിടുകയാണെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. ഭരണപക്ഷ അംഗങ്ങൾ സെക്രട്ടറിയെ കൈയേറ്റം ചെയ്തതിൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വൈസ് പ്രസിഡന്റ് പി. ഗവാസ് അറിയിച്ചു. എന്നാൽ, തങ്ങൾ സെക്രട്ടറിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും യോഗം പെട്ടെന്ന് നിർത്തിവെച്ചപ്പോൾ അത് ക്രമവിരുദ്ധമായ നടപടിയല്ലേ എന്ന് സെക്രട്ടറിയോട് ആരായുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.