മലപ്പുറം: ലക്ഷ്യത്തിലെത്താത്ത പദ്ധതികളിലൂടെ ജില്ല പഞ്ചായത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായി 2022-23ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. ചട്ടവിരുദ്ധമായി വിവിധ പ്രവൃത്തികൾക്ക് തുക അനുവദിച്ചും സുതാര്യതയില്ലാത്ത ടെൻഡറുകളിലൂടെയും വൻ തുക നഷ്ടപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. 92,52,332 രൂപയാണ് ചെലവിനത്തിലെ നഷ്ടം. ഓഡിറ്റിൽ അംഗീകരിക്കാത്ത തുകയാണിത്.
3,23,21,099 രൂപ ഓഡിറ്റിൽ തടസ്സപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. എൻജിനീയറിങ് വിഭാഗം ഉണ്ടായിരിക്കെ സർക്കാർ നിർദേശം അവഗണിച്ച് അക്രഡിറ്റഡ് ഏജൻസികൾക്ക് പി.എം.സി ആയി പ്രവൃത്തികൾ നൽകുന്നത് തുടരുന്നു. ഈ ഏജൻസികൾ തെറ്റായതും ഉയർന്ന നിരക്കിലുമുള്ള ഡാറ്റ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്നതിനാൽ ലക്ഷങ്ങളുടെ അധികച്ചെലവ് ഉണ്ടാവുന്നു.
കരാർ വെച്ച് സൈറ്റ് കൈമാറിയ ശേഷം പ്രവൃത്തി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരിൽനിന്ന് അർഹമായ പിഴ ഈടാക്കുന്നില്ല. പൊതുമരാമത്ത് പ്രവൃത്തികളിലെ അപാകതകളിൽ ഇതിനകം 86,530 രൂപ തിരിച്ചടച്ചു. ചെയ്യാത്ത പ്രവൃത്തിക്ക് തുക അനുവദിച്ചും വിവിധ സ്കൂളുകളിലെയും ജില്ല ആശുപത്രികളിലെയും നവീകരണ പ്രവർത്തനങ്ങൾക്ക് കരാർ ലംഘിച്ച് അധിക പണം നൽകിയും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. കോളനി വികസന പ്രവർത്തനങ്ങളിലും സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. കമ്പി ഉപയോഗം, കോൺക്രീറ്റ് പ്രവൃത്തി തുടങ്ങിയവയിൽ അപാകതയുണ്ട്.
കിൻഫ്ര ടെക്നോപാർക്ക് സംരംഭകരിൽനിന്ന് യഥാസമയം വാടക പിരിച്ചെടുക്കാൻ ശ്രദ്ധിക്കണം. വാടക രജിസ്റ്റർ സൂക്ഷിച്ചിട്ടില്ല. അക്കൗണ്ടിങ് ചട്ടപ്രകാരമുള്ള എല്ലാ പത്രികകളും വാർഷിക കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്യാഷ് േഫ്ലാ സ്റ്റേറ്റ്മെന്റുകളിലെ തുക വ്യത്യാസമുണ്ട്. ചെലവ് സ്റ്റേറ്റ്മെന്റിലേയും വാർഷിക കണക്കിലേയും തുകകൾ തമ്മിൽ പൊരുത്തക്കേടുണ്ട്. വാർഷിക കണക്കുകളിൽ അപാകമുണ്ട്. ജില്ല പഞ്ചായത്തിന്റെ പൊതുവായ ചുമതലകളിൽ ഉൾപ്പെടാത്ത പ്രോജക്ടുകൾ ഏറ്റെടുത്തുനടത്തുന്നതായും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.