കോട്ടക്കൽ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോട്ടക്കലിന്റെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമാകുന്നു. 27 കോടി രൂപ ചെലവിൽ നിർമിച്ച ബസ് സ്റ്റാൻഡ് മേയ് അഞ്ചിന് വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ സ്വാഗതസംഘ രൂപവത്കരണ യോഗം അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് ചെയർപേഴ്സൻ ബുഷ്റ ഷബീർ അറിയിച്ചു.
പഴയ സ്റ്റാൻഡും നിലവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും ഒരുക്കിയ ഒന്നര ഏക്കർ ഭൂമിയിലാണ് ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമാക്കിയത്.
നിലവിലെ കച്ചവടക്കാർക്ക് പുതിയ കെട്ടിടത്തിൽ മുൻഗണനയുണ്ട്. താഴെയും മുകളിലുമായി 20 മുറികളാണ് ഇവർക്ക് അനുവദിച്ചിട്ടുള്ളത്. യാത്രസൗകര്യത്തിനായി സ്റ്റാൻഡിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ റോഡുകൾ പത്ത് മീറ്ററായി വീതി കൂട്ടി. 106 മുറികൾ, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, വാഹനപാർക്കിങ് എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം.
ബസുകൾക്ക് യഥേഷ്ടം കടന്നുവരാനും പോകാനുള്ള തരത്തിലാണ് സംവിധാനം. കേരള അർബൺ ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷനിൽനിന്ന് വായ്പയെടുത്താണ് നിർമാണം. നഗരത്തിന്റെ ഹൃദയമായ സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നതോടെ നേരത്തേയുണ്ടായിരുന്ന വ്യാപാരികളടക്കമുള്ളവർക്ക് അതിജീവനത്തിന്റെ പാതയാണ്. കെട്ടിടത്തിൽ പുതിയ വ്യാപാര വാണിജ്യ കേന്ദ്രങ്ങളും വരുന്നതോടെ ജില്ലയുടെ പ്രധാന വ്യവസായ ഇടനാഴികളിൽ ഒന്നായി കോട്ടക്കൽ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.