കോട്ടക്കൽ: നവീകരിച്ച റോഡ് തുറന്നുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് സംഘർഷത്തിൽ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീനടക്കം രണ്ടു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മൂന്നാം വർഡിൽ നവീകരിച്ച തിരുത്തി റോഡ് തുറക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രിയാണ് തർക്കമുണ്ടായത്. പ്രസിഡന്റിന്റെ വാർഡുകൂടിയായ ഇവിടെ 110 മീറ്റർ റോഡാണ് നവീകരണം പൂർത്തിയായത്.
ബുധനാഴ്ച രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തി. പ്രസിഡന്റും മറ്റും വാഹനത്തിൽ ഇതേ റോഡിലൂടെ സഞ്ചരിച്ചതും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു കൂട്ടർക്ക് മാത്രം റോഡ് തുറന്നുകൊടുക്കാൻ പാടില്ലെന്നായിരുന്നു വാദം. ഇതോടെ തുറന്നിട്ടിരുന്ന റോഡ് പ്രസിഡന്റും കൂടെയുള്ളവരും വന്ന് അടച്ചു.
ഇതിന് പിന്നാലെയാണ് വാക്കുതർക്കം ഉടലെടുത്തത്. ആറോളം പേർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നെന്ന് ലിബാസ് മൊയ്തീൻ പറഞ്ഞു. ഓട്ടോറിക്ഷ കയറ്റി കൊല്ലാൻ ശ്രമിച്ചെന്നാണ് പ്രസിഡന്റിന്റെ പരാതി. തുടർന്ന് കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇടതുകാലിന് നിസാര പരിക്കേറ്റിട്ടുണ്ട്. അതേസമയം, പ്രസിഡൻറ് ആൾക്കൂട്ടവുമായി അക്രമിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അഫ്ളൽ തിരൂരങ്ങാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇരു കൂട്ടരുടെയും പരാതിയിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.