മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 29ന് നടക്കും. നവീകരിച്ച അത്യാഹിത വിഭാഗം, പീഡിയാട്രിക് ഐ.സി.യു, വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പ്, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, കാന്റീൻ എന്നിവയാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുക.
നവീകരിച്ച് അത്യാഹിത വിഭാഗം
അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗം മൂന്ന് ഘട്ടങ്ങളായാണ് നവീകരിച്ചത്. ഐ.സി.യു സൗകര്യത്തോടെയുള്ള അത്യാഹിത വിഭാഗം നവീകരണത്തിന് 1.78 കോടി രൂപയാണ് ചെലവിട്ടത്. മൈനർ ഓപറേഷൻ തിയറ്റർ, നിരീക്ഷണ വാർഡ്, എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങിയ സൗകര്യങ്ങൾ അത്യാഹിത വിഭാഗത്തിലുണ്ടാകും. കേന്ദ്രീകൃത ശീതീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇടുങ്ങിയ മുറിയിലായിരുന്നു നേരത്തെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്നത്. ഇത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ആധുനിക സംവിധാനങ്ങളോടെയാണ് ശിശുരോഗ വിഭാഗത്തിനായി ഐ.സി.യു സജ്ജമാക്കിയത്. 2.65 കോടി രൂപ ചെലവിട്ട് നെഗറ്റീവ് പ്രഷർ സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഐ.സി.യു, എച്ച്.ഡി.യു വിഭാഗങ്ങളിലായി ആറ് കിടക്കകളും 30 കിടക്കകളും ഒരുക്കി. കേന്ദ്രീകൃത ഓക്സിജൻ സംവിധാനം, ബേബി വാമേഴ്സ്, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഐ.സി.യുവിലുണ്ടാകും. അത്യാസന്ന നിലയിലുള്ള കുട്ടികൾക്ക് ഇനി മികച്ച ചികിത്സ ഒരുക്കാൻ ഇവിടെ സാധിക്കും.
എ, ബി ബ്ലോക്കുകളിലെ വാർഡുകളെ ബന്ധിപ്പിച്ചാണ് ആശുപത്രിയിൽ റാമ്പ് ഒരുക്കിയത്. 75 ലക്ഷം രൂപയാണ് നിർമാണ ചെലവ്. ലിഫ്റ്റ് പണിമുടക്കിയാൽ അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ ഇനി എളുപ്പത്തിൽ എത്തിക്കാനാകും. രണ്ട് ഘട്ടങ്ങളിലായാണിത് പൂർത്തിയാക്കിയത്. ആശുപത്രിയിലെ പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണിത്. റാമ്പിന് പുറത്ത് ഗ്ലാസ് വെച്ച് മനോഹരമാക്കിയിട്ടുണ്ട്.
മലിനജലം ഇനി പുറത്തേക്ക് ഒഴുകില്ല
മെഡിക്കൽ കോളജിലെ മലിനജല പുനരുപയോഗത്തിന് ട്രീറ്റ്മെൻറ് പ്ലാൻറ് സജ്ജമായി. അൾട്രാ ഫിൽറ്ററേഷൻ സംവിധാനം സ്ഥാപിച്ചതോടെയാണിത്. ദിവസം നാല് ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനാകും. ഇത് ഫ്ലഷ് ടാങ്കിലേക്കും ചെടികൾ നനക്കാൻ ഉപയോഗിക്കാനും സാധിക്കും. 60 ലക്ഷം രൂപ ചെലവിലാണ് മലിനജലം പുനരുപയോഗത്തിന് സജ്ജമാക്കുന്ന പ്ലാന്റ് സ്ഥാപിച്ചത്. കളമശ്ശേരിയിലെ ഏജൻസിയാണ് പ്ലാന്റ് സ്ഥാപിച്ചത്. മലിനജലം റോഡിലേക്ക് ഒഴുകുന്നത് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പ്ലാന്റ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.