കടലെടുത്ത വള്ളിക്കുന്ന് അരിയല്ലൂർ പരപ്പാൽ ബീച്ചും ടിപ്പു സുൽത്താൻ റോഡും
വള്ളിക്കുന്ന്: കടലെടുത്ത അരിയല്ലൂർ പരപ്പാൽ ബീച്ചിൽ കടൽ ഭിത്തി നിർമാണം വൈകുന്നു. ടിപ്പു സുൽത്താൻ റോഡും തീരവും കടൽ കവർന്നെടുത്തിട്ട് വർഷങ്ങളായി. റോഡ് പുനർനിർമിക്കാനോ കടൽ ഭിത്തി ഒരുക്കാനോ നടപടിയില്ലാത്തതിനാൽ ആശങ്കയോടെയാണ് ഒരോ കാലവർഷവും തീരവാസികൾ തള്ളി നീക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ നാളിത് വരെയുള്ള പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിൽ തീരദേശത്തെ തെങ്ങുകൾ ഉൾപ്പെടെയുള്ള തീരം വർഷങ്ങൾക്ക് മുമ്പ് തന്നെ കടലെടുക്കാൻ തുടങ്ങിയിരുന്നു. ആ സമയങ്ങളിൽ തന്നെ പ്രദേശത്ത് പുലിമുട്ടോ കടൽ ഭിത്തിയോ നിർമിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ അധികൃതരുടെ മുന്നിൽ എത്തിയിരുന്നു.
എന്നാൽ, നേരത്തെ ഇവിടെ ഉണ്ടായിരുന്ന ആമ വളർത്തുകേന്ദ്രത്തിൽ എത്തുന്ന കടലാമയുടെ പേരിൽ സുരക്ഷ ഭിത്തി നിർമാണം നടന്നില്ല. തുടരെയുണ്ടായ ശക്തമായ കടലാക്രമണത്തിൽ തീരവും 240 ഓളം മീറ്റർ നീളത്തിൽ ടിപ്പുസുൽത്താൻ റോഡും പൂർണമായും കടലെടുക്കുകയായിരുന്നു. കടൽ ക്ഷോഭത്തിൽ സമീപത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയും ചെയ്തു. അന്ന് സ്ഥലം സന്ദര്‍ശിച്ച എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവർ ജില്ല കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അടിയന്തരമായി സുരക്ഷ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ജിയോബാഗ് ഉപയോഗിച്ച് താൽക്കാലിക സുരക്ഷയും ഒരുക്കി.
വർഷങ്ങളായി ശക്തമായ കടലാക്രമണം തുടരുന്ന അരിയല്ലൂർ പരപ്പാൽ ബീച്ചിൽ ജിയോ ബാഗ് സംവിധാനം വിലപ്പോയില്ലെന്ന് മാത്രമല്ല, സ്ഥാപിച്ച് മൂന്ന് മാസം കൊണ്ട് തന്നെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന് പോവുകയും ചെയ്തു. ശക്തമായ തിരമാലയുള്ളപ്പോൾ കടൽവെള്ളം ജിയോ ബാഗും മറികടന്ന് കരയിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിയാണ്.
പ്രദേശത്ത് പുലിമുട്ട് നിർമിക്കണമെന്ന വർഷങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളാത്തതാണ് റോഡ് പൂർണമായും തകരാൻ ഇടയാക്കിയത്. റോഡ് തകർന്നതോടെ ഇവിടെയുള്ളവർ രണ്ട് ഭാഗങ്ങളിലായി. പുതിയ തീരദേശ റോഡിനായി അതിർത്തി നിർണയിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് കല്ലുകൾ സ്ഥാപിച്ചിരുന്നു. നിലവിൽ തകർന്ന റോഡും കഴിഞ്ഞാണ് പുതിയ പാതക്കായി അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചത്.
ഇത് കൊണ്ട് തന്നെ ഇനി തകർന്ന റോഡുകൾ പൂർവ സ്ഥിതിയിൽ നവീകരിക്കാൻ സാധ്യത കുറവാണ്. കാലവർഷം എത്തുന്നതിന് മുന്നോടിയായി കടൽഭിത്തി നിർമാണമെങ്കിലും പൂർത്തിയാക്കി കൂടുതൽ ഭാഗം കടലെടുക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, പുതിയ തീരദേശ റോഡിന് അതിർത്തി നിർണയിച്ചത് തകർന്നു കിടക്കുന്നതിന് സമീപത്തായത് കൊണ്ട് തന്നെ പുതിയ റോഡ് നിർമാണത്തിനും കരിങ്കൽ കെട്ടുകൾ അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.