പറമ്പിക്കുളം: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് ശിപാർശ ചെയ്ത വിദഗ്ധ സമിതി പറമ്പിക്കുളം വാസികളോട് ചെയ്തത് ക്രൂരതയെന്ന് കെ. ബാബു എം.എൽ.എ. സി.പി.എം നേതൃത്വത്തിൽ പറമ്പിക്കുളം കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി പട്ടിക വർഗ മന്ത്രി എന്നിവർക്ക് കത്തു നൽകിയതായും സമരങ്ങൾ ശക്തമാക്കി നിയമപരമായി മുന്നോട്ട് പോവുമെന്നും കെ. ബാബു എം.എൽ.എ പറഞ്ഞു. നിരവധി ആദിവാസികൾ, ജനപ്രതിനിധികൾ എന്നിവർ സമരത്തിൽ പങ്കെടുത്തു.
കൊല്ലങ്കോട്: വെള്ളിയാഴ്ച രണ്ട് സർവകക്ഷി യോഗങ്ങൾ നടക്കും. നെന്മാറ നിയാജക മണ്ഡലം തലത്തിൽ കെ. ബാബു എം.എൽ.എ വിളിച്ച യോഗം കൊല്ലങ്കോട് വ്യാപാര ഭവനിൽ രാവിലെ പത്തിന് നടക്കും. മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി. കൽപന ദേവിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിലും വെള്ളിയാഴ്ച രാവിലെ പത്തരക്ക് യോഗം നടക്കും. യോഗത്തിൽ തുടർസമര പരിപാടികൾ തീരുമാനിക്കുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു.
പാലക്കാട്: അരിക്കൊമ്പന്റെ പുനരധിവാസം മനുഷ്യമൃഗ സൗഹൃദത്തിന് വിഘാതമാകുമെന്ന് പശ്ചിമഘട്ട സമരസമിതി നേതാവും ഗോവ പീസ് ഫുൾ ഫൗണ്ടേഷൻ ചെയർമാനുമായ കുമാർ കലാനന്ദ് മണി പറഞ്ഞു. കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ സൊസൈറ്റി ഓഫിസർ എസ്. ഗുരുവായൂരപ്പൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ഐക്യവേദി ജില്ല ചെയർമാൻ ബോബൻ മാട്ടുമന്ത, കൺവീനർ ശ്യാംകുമാർ തേങ്കുറിശ്ശി, ആനപ്രേമി സംഘം ജില്ല പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ, എസ്.പി. അച്ചുതാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.