മുണ്ടൂർ: പുതുക്കം മാറാത്ത മുണ്ടൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസ്സുകൾ പ്രവേശിക്കാത്തത് യാത്രക്കാരെ കഷ്ടത്തിലാക്കി. രണ്ട് കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിച്ച ബസ് സ്റ്റാൻഡിൽ അത്യാധുനിക സൗകര്യങ്ങളുണ്ടെങ്കിലും ബസുകളുടെ അവഗണന കാരണമാണ് യാത്രക്കാർ പ്രയാസത്തിലായത്.
വർഷങ്ങളായി പാലക്കാട്, ഗുരുവായൂർ, പത്തിരിപ്പാല, പറളി, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലേക്കും ഉൾനാടൻ ഗ്രാമങ്ങളിലേക്കും പോകുന്നവർ കടത്തിണ്ണയിലും പെരുവഴിയിലും മഴയും വെയിലും കൊണ്ട് കാത്തുനിൽക്കേണ്ട ഗതികേടിലായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലും മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ വരുമാന സ്രോതസ് ഉറപ്പാക്കുന്നതിനുമാണ് മൂന്ന് എം.എൽ.എ.മാരുടെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ട് ഉപയോഗിച്ച് ടൗണിലെ പ്രധാന സ്ഥലം ഗ്രാമപഞ്ചായത്ത് വാങ്ങിച്ച് ഒരു ഏക്കറിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് വാണിജ്യ സമുച്ചയം നിർമിച്ചത്.
തൂത-മുണ്ടൂർ റോഡിൽ ചെർപ്പുളശ്ശേരി കേന്ദ്രീകരിച്ചും ഒറ്റപ്പാലം, ഗുരുവായൂർ, പട്ടാമ്പി, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി നഗരങ്ങൾ കേന്ദ്രീകരിച്ചും നിരവധി ബസുകൾ സർവിസ് നടത്തുന്നുണ്ട്.ബസുകൾ ഭൂരിഭാഗവും നിലവിൽ സ്റ്റാൻഡിൽ കയറുന്നില്ല. സ്റ്റാൻഡ് കഴിഞ്ഞ മാസം അവസാനം മന്ത്രി എം.ബി. രാജേഷാണ് ഉദ്ഘാടനം ചെയ്തത്. അന്നേ ദിവസം തന്നെ നിശ്ചിത സ്ഥലങ്ങളുടെ സ്റ്റോപ്പും ഔദ്യോഗികമായി ക്രമീകരിച്ചിരുന്നു. മുണ്ടൂരിലെ പുതിയ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കാത്ത കാര്യം ചൊവ്വാഴ്ച ചേരുന്ന മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്യും. തുടർന്ന് കൂടുതൽ ഫലപ്രദമായ നടപടികൾ കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.