പറമ്പിക്കുളം: ചെമ്മണാമ്പതി- തേക്കടി വനപാത അനിശ്ചിതമായി നീളുന്നതിനെതിരെ ആദിവാസികൾ നടത്തിയ മൂന്നാംഘട്ട സമരം ജില്ല കലക്ടർ ചർച്ചക്കെത്തുമെന്ന ഉറപ്പിൽ അവസാനിപ്പിച്ചു. തേക്കടി, അല്ലിമൂപ്പൻ, ഒറവംപാടി, കച്ചിത്തോട്, മുപ്പത് ഏക്കർ കോളനികളിൽ നിന്നുള്ള 200ലധികം സ്ത്രീകളുൾപ്പെടുന്ന ആദിവാസികളാണ് വനപാത അനിശ്ചിതമായി നീളുന്നതിനെതിരെ സമരരംഗത്തെത്തിയത്. 2020 ഒക്ടോബർ രണ്ടിന് വഴിവെട്ട് സമരം നടത്തിയ ശേഷം ഗതാഗതയോഗ്യമാക്കാൻ സർക്കാർ തലത്തിൽ തുടർനടപടികളില്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
തിങ്കളാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരമാരംഭിച്ച ഇവർ ജില്ല കലക്ടർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടെടുത്തതോടെ എ.ഡി.എം അമൃതവല്ലിയുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി സ്ഥലത്തെത്തി. സമരക്കാരുമായി ചർച്ച നടത്തിയ ഇദ്ദേഹം 23ന് പറമ്പിക്കുളം തേക്കടിയിൽ ജില്ല കലക്ടർ എത്തുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. കേരളത്തിനകത്ത് കൂടി പറമ്പിക്കുളത്തേക്കുള്ള പാത യാഥാർഥ്യമാകുന്നത് വൈകുന്നതാണ് സമരത്തിലെത്തിച്ചത്. തമിഴ്നാടിന്റെ അനുവാദം വാങ്ങി ഉയർന്ന തുകക്ക് പെർമിറ്റ് നേടിയാലേ സേത്തുമടയിൽ നിന്ന് തേക്കടിയിലേക്ക് വാഹനങ്ങളെ കടത്തിവിടൂവെന്ന നിലപാടും പ്രതിഷേധം ശക്തമാക്കി.
ചെമ്മണാമ്പതിയിൽ നിന്ന് പറമ്പിക്കുളം തേക്കടിയിലേക്ക് ഊരുമൂപ്പൻമാരുടെ സാന്നിധ്യത്തിൽ ആദിവാസികൾ ആരംഭിച്ച വഴിവെട്ടൽ സമരത്തിനിടെ ഭീഷണിയും കേസെടുക്കലുമുണ്ടായെങ്കിലും ഇതൊന്നും വകവെക്കാതെയാണ് 1300 മീറ്ററിലധികം നീളത്തിൽ വഴി വെട്ടിയത്. വനാവകാശ നിയമത്തിലൂടെ 0.9975 ഹെക്ടർ ഭൂമിയാണ് വനപാതക്കായി വനംവകുപ്പ് വിട്ടുനൽകിയത്. മടിവായ്ക്ക് സമീപത്തെ വൻ പാറക്കെട്ടുകൾ മാറ്റാൻ നടപടി വേണമെന്ന തേക്കടി ഊരുമൂപ്പൻമാരുടെ ആവശ്യം നടപ്പായിട്ടില്ല. നീരൊഴുക്കുള്ള പ്രദേശങ്ങൾ തടസ്സപ്പെടുത്താതെ വനപാത യാഥാർഥ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ഊരുമൂപ്പൻ രാമൻകുട്ടി ആവശ്യപ്പെട്ടു.
രണ്ടര വർഷം കാത്തിരുന്നിട്ടും ഫലമില്ലാതെ വന്നതോടെയാണ് സമരത്തിനിറങ്ങിയതെന്ന് ഒറവൻപാടി കോളനി മൂപ്പൻ പി. അയ്യപ്പൻ പറഞ്ഞു. റോഡ് നിർമാണം ആരംഭിക്കാൻ നടപടിയെടുക്കുമെന്നും വൈദ്യുതി ലൈൻ, ബി.എസ്.എൻ.എൽ. ടവർ എന്നിവ സ്ഥാപിക്കാൻ നടപടി ആരംഭിച്ചതായും മുതലമട പഞ്ചായത്ത് പ്രസിഡൻറ് കൽപനാ ദേവി, വൈസ് പ്രസിഡൻറ് താജുദ്ദീൻ എന്നിവർ ഉറപ്പുനൽകി. ആംബുലൻസ് ഉടൻ ഏർപ്പെടുത്തും. വനം റേഞ്ച് ഓഫിസർ പ്രമോദ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റർ മണിയൻ, പട്ടികവർഗ, റവന്യു, പഞ്ചായത്ത് അധികൃതർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.