കാരാകുർശ്ശി: കളിചിരി മാഞ്ഞ കാരാകുർശ്ശി അരപ്പാറ ചേലോക്കാട്ടിൽ തറവാട് ശോകമൂകം. പെരുന്നാൾ ദിനത്തിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും കളിച്ചും ഉല്ലസിച്ചുമിരുന്ന പേരമക്കളുടെ അകാല വേർപാട് തളർത്തിയ ദു:ഖം തളം കെട്ടിയ വീടകത്തിൽ ചിരിയും കളിയും നിലച്ചു. കുട്ടികളൊടൊപ്പമുള്ള പെരുന്നാൾ സ്മരണകൾ വീട്ടുകാർക്കും രക്ഷിതാക്കൾക്കും നൊമ്പരമാവുകയാണ്. അരപ്പാറയിലെ ചേലക്കോട്ടിൽ വീട്ടിൽ വീരാപ്പുവിന്റെയും ബിയ്യാത്തുവിന്റെയും പേരമക്കളും മാതാപിതാക്കളും ഈദുൽ ഫിത്വർ ആഘോഷിക്കാൻ തറവാട്ട് വീട്ടിൽ ബുധനാഴ്ച ഒത്തുകൂടിയപ്പോഴാണ് ദുരന്തം ഉണ്ടായത്.
കരിമ്പുഴ തീരത്തെ തോട്ടം കാണാൻ പോയ മൂവരും പുഴയിലിറങ്ങുകയായിരുന്നു. ആദ്യം റിസ്വാനയും പിറകെ ദീമ മെഹർബയും കയത്തിൽപ്പെട്ടു. ഇവരെ രക്ഷിക്കാനിറങ്ങിയ ബാദുഷയും പുഴയിലെ ചുഴിയിൽ താണു. തൊട്ടടുത്ത് കുളിക്കാനെത്തിയ വീട്ടമ്മ രക്ഷിക്കാനിറങ്ങിയെങ്കിലും നിലതെറ്റി വീഴാറായപ്പോൾ കരപറ്റുകയായിരുന്നു. ഈ സ്ത്രീയാണ് നാട്ടുകാരെ വിളിച്ചുവരുത്തിയത്. പെരുന്നാൾ സന്തോഷം നിറഞ്ഞുനിന്ന തറവാട് ഒടുവിൽ ആദ്യമെത്തിയ റിസ്വാനയുടെ മരണത്തോടെ കണ്ണീരാഴത്തിലേക്ക് വീണു. ഒന്നിനുപിറകെ മൂവരും യാത്രയായത് അരപ്പാറ ഗ്രാമത്തിനാകെ തീരാനൊമ്പരമായി.
ചെർപ്പുളശ്ശേരി: കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട റിസ്വാനക്ക് ജൻമനാട് യാത്രാമൊഴി നൽകി. കുറ്റിക്കോട് പാറക്കൽ പരേതനായ മുസ്തഫയുടെയും റാബിയയുടെയും മകളായ റിസ്വാനയുടെ ഖബറടക്ക ചടങ്ങുകൾ കുറ്റിക്കോട് മുഹ്യുദ്ദീൻ മസ്ജിദ് ഖബറിസ്ഥാനിൽ വൈകീട്ട് അഞ്ചോടെയാണ് നടന്നത്.
മണ്ണാർക്കാട് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വൈകീട്ട് മൂന്നരയോടെ കുറ്റികോട്ടുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു. അന്ത്യാപചാരമർപ്പിക്കാൻ നാട്ടുകാരും സഹപാഠികളുമടക്കം വൻ ജനാവലിയെത്തി. പി. മമ്മിക്കുട്ടി എം.എൽ.എ, ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, വൈസ് പ്രസിഡന്റ് കെ.കെ.എ. അസീസ്, നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, കൗൺസിലർമാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സഹപാഠിയെ അവസാനമായി കാണാൻ തൃക്കടിരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും നിറകണ്ണുകളോടെയാണ് കാത്തുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.