ആശുപത്രി മുതൽ കാലംതെറ്റിയ കാലാവസ്ഥയിൽ അവതാളത്തിലായ കൃഷിയും വ്യക്തിപരമായ ആവശ്യങ്ങളും വരെ പണം അത്യാവശ്യം വരുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ഇടപാടുകൾക്ക് സമയബന്ധിതമായി പണമെത്തിക്കാൻ ആവാതെ നട്ടംതിരിഞ്ഞ സംഭവങ്ങൾ ജീവിതത്തിലുണ്ടാവാത്തവർ വിരളമാവും. കടമെടുക്കാനായി ബാങ്കുകളെ ആശ്രയിക്കുന്നതാണ് പൊതുവെ മാർഗം. എന്നാൽ, നിരവധി രേഖകളും വിശദാംശങ്ങളും ആവശ്യമുള്ളതുകൊണ്ടുതന്നെ സാധാരണക്കാർ ഓടിയെത്തുക ഇതര പണമിടപാട് സ്ഥാപനങ്ങളിലാവും. ഞൊടിയിടയിൽ പണം കിട്ടും. പിന്നെ വട്ടിപ്പലിശ, തിരിച്ചടവ് മുടങ്ങിയാൽ വീട്ടിലെത്തി ഗുണ്ടകളുടെ ഭീഷണി, സമൂഹമാധ്യമങ്ങളിൽ അപമാനിക്കൽ, ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ പീഡനമാർഗങ്ങളുടെ ഘോഷയാത്രയായിരിക്കും. കൊള്ളപ്പലിശക്കെതിരെ ഓപ്പറേഷൻ കുബേരയടക്കം പദ്ധതികൾ കൊട്ടിഘോഷിച്ച് നടപ്പാക്കുമ്പോഴും പാലക്കാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ പലിശഭീഷണിയിൽ ആത്മഹത്യ ചെയ്യുന്നതടക്കം വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു. വില്ലൻമാരായ പല സ്ഥാപനങ്ങളിലും ഉന്നത ഉദ്യോഗസ്ഥർക്ക് പരോക്ഷമായി പങ്കുണ്ട്. ഇതുകൊണ്ടുതന്നെ നിർബാധം പലിശസംഘങ്ങൾക്ക് രൂപവും ഭാവവും മാറി വിലസാം. ആരും ഒന്നും തടയില്ല. അതിർത്തിമേഖലയിലെ കൂലിപ്പണിക്കാർ മുതൽ കൃഷിക്കാരും ചെറുകിട കച്ചവടക്കാരും വരെയുള്ളവരുടെ ചോരയൂറ്റുന്ന ബ്ലേഡ് ഇടപാടിന്റെ വഴികളിലൂടെ ‘മാധ്യമം’ റിപ്പോർട്ടർ ദിലീപ് ചിറ്റൂർ നടത്തുന്ന അന്വേഷണം ഇന്നുമുതൽ.
ചിറ്റൂർ സ്വദേശിനിയായ സുഗന്ധി നിറകണ്ണുകളോടെയാണ് ജീവിതം പറഞ്ഞത്. ബ്ലേഡ് പലിശക്കാരെ ഒഴിവാക്കാനാണ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തത്. അത് തിരിച്ചടക്കുന്നതിനിടെ ഇത്തരം ഒമ്പത് സ്ഥാപനങ്ങൾ സുഗന്ധിയടക്കമുള്ള പ്രദേശത്തെ യുവതികളെ അംഗങ്ങളാക്കി വായ്പകൾ നൽകി. ചെറുതും വലുതുമായ തുകകളായി ഒരാഴ്ചമാത്രം തിരിച്ചടക്കേണ്ടത് 7000 രൂപയാണ്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ വരുമാനം മുഴുവനും തിരിച്ചടവിന് മാറ്റിവെക്കേണ്ട അവസ്ഥ. അടുത്തിടെ ഭർത്താവിന്റെ ശമ്പളം മുടങ്ങി. തിരിച്ചടവുകൾ മുടങ്ങാൻ തുടങ്ങിയതോടെ കളക്ഷൻ ഏജൻറുമാർ വീട്ടിലെത്തി ഭീഷണിയായി. സഹിക്കാനാവാഞ്ഞതോടെ ചിറ്റൂർ പൊലീസിലെത്തി കഴിഞ്ഞ ദിവസം പരാതി നൽകി. തുടർന്ന് ജീവനക്കാരെ വിളിച്ച പൊലീസ് ഉപദേശിച്ച് വിടുകയാണ് ചെയ്തത്. മൈക്രോ ഫിനാൻസാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുഗന്ധിക്ക് വായ്പ നൽകിയ കമ്പനികളിൽ ഭൂരിഭാഗവും മൈക്രോ ഫിനാൻസ് കമ്പനികളല്ലെന്നതാണ് യാഥാർഥ്യം.
ഇവയൊക്കെ എൻ.ബി.എഫ്.സി ആയി രജിസ്റ്റർ ചെയ്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ മാത്രമാണ്. ഇവർക്കൊന്നും മൈക്രോ ഫിനാൻസ് മാതൃകയിൽ ഗ്രൂപ്പ് വായ്പ കൊടുക്കാൻ അനുമതിയില്ല. വായ്പ നൽകിയ സ്ഥാപനങ്ങളിലെ മാനേജർമാരുൾപ്പെടെയുള്ളവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയാറാവുന്നുമില്ല.
ആകർഷകമായ വാഗ്ദാനങ്ങളുമായാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ഗ്രാമീണ മേഖലകളിൽ ഇടപാടുകാരെ കണ്ടെത്തുന്നത്. ഈടോ കാലതാമസമോ ഇല്ലാതെ പണം ലഭ്യമാക്കും. അഞ്ച് മുതൽ 10 വരെ സ്ത്രീകൾ അംഗങ്ങളായ ഗ്രൂപ്പുകൾക്കാണ് പണം നൽകുക. ആദ്യഘട്ടത്തിൽ ഒരംഗത്തിന് പരമാവധി 10000 രൂപ വരെയാണ് നൽകുക. തിരിച്ചടവ് പാതി പിന്നിട്ടാൽ വായ്പ പുതുക്കി കൂടുതൽ തുക നൽകും. ഒരോ തവണയും തുക വർധിപ്പിച്ച് നൽകുന്നതോടെ ചെറിയ സാമ്പത്തിക ആവശ്യത്തിന് മൈക്രോ ഫിനാൻസുകളെ ആശ്രയിക്കുന്നവർ പിന്നീടൊരിക്കലും കരകയറാനാവാത്ത കെണിയിൽപ്പെടുന്നു.
ഗ്രൂപ് ലോണെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മൈക്രോ ഫിനാൻസ് വായ്പകൾ ഗ്രാമങ്ങളിലെ അയൽവാസികൾ തമ്മിലുള്ള ബന്ധങ്ങളെപ്പോലും സാരമായി ബാധിക്കുന്നു. ഗ്രൂപ്പിലെ ഒരാളുടെ വീട്ടിലായിരിക്കും കളക്ഷൻ ഏജൻറ് വന്ന് തിരിച്ചടവ് തുക കൈപ്പറ്റുക. വായ്പയെടുത്ത ഗ്രൂപ്പിലെ ഒരാൾക്ക് ഇത് അടക്കാൻ സാധിക്കാതെ വന്നാൽ ഏജൻറ് തിരികെ പോവില്ല. ഭീഷണിപ്പെടുത്തിയും ചീത്ത പറഞ്ഞും അവിടെയിരിക്കും. പണം നിങ്ങൾ ഇടപെട്ട് വാങ്ങിത്തന്നാലേ വീട്ടിൽനിന്ന് പോകുകയുള്ളൂവെന്ന് മറ്റംഗങ്ങൾക്ക് മേൽ സമ്മർദം ചെലുത്തും. കൃത്യമായി പണവുമായെത്തിയവർ അടവ് മുടങ്ങിയ ആൾക്കെതിരെ തിരിയും. ഗ്രൂപ്പിലെ അംഗങ്ങളായ അയൽവാസികൾ പരസ്പരം ഭീഷണിപ്പെടുത്തുന്ന സാഹചര്യം.
ഇടപാടുകാരെ മുഴുവൻ വിവരങ്ങളും അറിയിക്കാതെയാണ് മിക്ക മൈക്രോ ഫിനാൻസുകളും വായ്പ നൽകുന്നത്. 20 ശതമാനം മുതൽ 35 ശതമാനം വരെ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തുന്നവർ കടമെടുക്കുന്ന ആളുകൾക്ക് തിരിച്ചടവ് ശേഷിയുണ്ടോയെന്ന് പരിശോധിക്കാറില്ല. ദേശസാൽകൃത- പുതുതലമുറ ബാങ്കുകൾ സിബിൽ എന്ന ക്രെഡിറ്റ് ഏജൻസി മുഖാന്തരം വായ്പ അപേക്ഷകരുടെ തിരിച്ചടവ് ശേഷി മനസ്സിലാക്കിയാണ് വായ്പ നൽകുന്നതെങ്കിൽ ഹൈ മാർക്ക് എന്ന ക്രെഡിറ്റ് ഏജൻസി മുഖാന്തരമാണ് മൈക്രോ ഫിനാൻസുകാർ ഇടപാടുകാരുടെ വിവരങ്ങൾ അറിയുന്നത്.
മറ്റേതെങ്കിലും മൈക്രോ ഫിനാൻസിൽ വായ്പ ഉണ്ടെങ്കിൽ തിരിച്ചറിയാനാവുമെന്നിരിക്കെ ഇതൊന്നും പരിശോധിക്കാതെയാണ് വായ്പ നൽകുന്നത്. ആർ.ബി.ഐ നിബന്ധന പ്രകാരം ഒരംഗത്തിന് പരമാവധി രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 1.25 ലക്ഷം രൂപ മാത്രമാണ് വായ്പ അനുവദിക്കാവുന്നത്. എന്നാൽ, സ്ഥാപനങ്ങൾ വർധിച്ചതോടെ ഇടപാടുകാരെ കണ്ടെത്താൻ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ വായ്പ അനുവദിക്കുകയാണ്.
ജില്ലയിൽ പ്രവർത്തിക്കുന്നത് 50ലേറെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളാണ്. എന്നാൽ ഇവയിൽ പകുതിയിലേറെ സ്ഥാപനങ്ങൾക്കും മതിയായ അനുമതിയില്ല. ഇടപാടുകാരെയും സർക്കാറിനെയും പറ്റിച്ചാണ് ഇവർ കൊള്ളപ്പലിശ വാങ്ങി തടിച്ചുകൊഴുക്കുന്നത്. മിക്ക കമ്പനികളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള രജിസ്ട്രേഷൻ നടത്തിയ സ്ഥാപനങ്ങൾക്ക് സ്വർണപ്പണയം, വസ്തു ഈടിന്മേൽ വായ്പ എന്നിവക്കാണ് അനുമതിയുള്ളത്. മാത്രമല്ല നിക്ഷേപങ്ങളും സ്വീകരിക്കാം. എന്നാൽ അനുമതിയില്ലാത്ത മൈക്രോ ഫിനാൻസ് വായ്പകളാണ് ഇവർ നൽകുന്നത്. ഇടപാടുകാർ സ്ത്രീകളായതിനാൽ തിരിച്ചടവിന്റെ റിസ്ക് തീരെ ഇല്ലെന്നതാണ് ഇതിലെ മെച്ചം. മാത്രമല്ല, എത്ര പലിശ വേണമെങ്കിലും ഈടാക്കുകയും ചെയ്യാം.
മൈക്രോ ഫിനാൻസിൽ നിന്ന് വായ്പ വേണോ? നിബന്ധന പലതുമുണ്ട്. അവര് നൽകുന്ന ഉൽപന്നങ്ങളും ഒപ്പം വാങ്ങണം. മൊബൈൽ ഫോൺ, ഇൻഡക്ഷൻ കുക്കർ, പ്രഷർ കുക്കർ, എയർ കൂളർ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഇവർ കച്ചവടം നടത്തുന്നുണ്ട്. ഇവരുടെ നിബന്ധനകൾക്കനുസരിച്ച് ഇതൊന്നു വാങ്ങിയാലേ വായ്പ ലഭിക്കൂ. മാർക്കറ്റിലിറങ്ങി പരാജയപ്പെട്ട ഉൽപന്നങ്ങളാണ് ഇത്തരത്തിൽ പണം ആവശ്യമുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നത്.
ഇത്തരത്തിലുള്ള ഉൽപന്നങ്ങൾക്ക് അവർ പറയുന്ന വിലയും നൽകണം അതോടൊപ്പം പലിശയും നൽകണം. ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള കമീഷൻ വേറെ. 30000 രൂപ വായ്പ ആവശ്യപ്പെട്ടാൽ ഇവർ പറയുക 20000 രൂപയുടെ പ്രോഡക്ട് എടുക്കണം, വായ്പ തുക 50000 നൽകാം എന്നാണ്. പണം ആവശ്യമുള്ളവർ എന്ത് അഡ്ജസ്റ്റ്മെന്റിനും തയാറാകുമെന്ന സാഹചര്യത്തെ ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ആർക്കും വേണ്ടാത്ത ഉല്പന്നങ്ങൾ പണം ആവശ്യമുള്ളത് കൊണ്ട് കിട്ടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യും.
(കന്തുവട്ടി മുതൽ സ്പോട്ട് മീറ്റർ വരെ; ആളെക്കൊല്ലും പലിശയുടെ വിശേഷങ്ങൾ നാളെ)പലിശയിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.