പാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ല പി.എസ്.സി ഓഫിസ് പാലക്കാട്ട് ഒരുങ്ങുന്നു. നാല് നിലകളിലായി 17860 ചതുരശ്ര അടിയിലാണ് കെട്ടിടം. സര്‍ക്കാര്‍ അഗതി മന്ദിരത്തിന് എതിര്‍വശത്തായി 25 സെൻറ് സ്ഥലത്ത് എട്ടരക്കോടിയോളം ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്്.
സ്വന്തം കെട്ടിടവും രണ്ട് ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷാ കേന്ദ്രവുമുള്ള കേരള പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രമാണിത്. രണ്ടും മൂന്നും നിലകളിലായി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒറ്റത്തവണ 345 ഉദ്യോഗാര്‍ഥികള്‍ വീതം മൂന്നു സെഷനുകളിലായി 1000ലധികം പേര്‍ക്ക് ഒരു ദിവസം പരീക്ഷ എഴുതാം. താഴത്തെ നിലയില്‍ അന്വേഷണ-തപാല്‍ വിഭാഗങ്ങള്‍, പരിശോധനാ ഹാള്‍, പാര്‍ക്കിങ് ഏരിയ എന്നിവയും ഒന്നാം നിലയില്‍ ഓഫിസ്, ഇൻറര്‍വ്യൂ ഹാള്‍ എന്നിവയുമുണ്ട്.
രണ്ടും മൂന്നും നിലകളിലായാണ് രണ്ട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍. പൂര്‍ണമായും ഭിന്നശേഷി സൗഹൃദ കെട്ടിടമാണിത്. ജില്ലയിലേയും മലപ്പുറം, തൃശൂര്‍ എന്നീ സമീപ ജില്ലകളിലേയും ഉദ്യോഗാർഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല പരീക്ഷകൾക്കും എറണാകുളത്തേയോ കോഴിക്കോടിനേയോ ആശ്രയിക്കാതെ പാലക്കാട്ട് സൗകര്യം ഒരുക്കാന്‍ പി.എസ്.സിക്കു കഴിയും.
കെട്ടിട ഉദ്ഘാടനം 31ന് ഉച്ച 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. പുതിയ കെട്ടിടത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രവര്‍ത്തനോദ്ഘാടനം സ്പീക്കര്‍ എം.ബി. രാജേഷ്, ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ നിര്‍വഹിക്കും. പി.എസ്.സി ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ അധ്യക്ഷനാവും. സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ ഓഫിസ് പ്രവർത്തന സജ്ജമാവുക. ഒാഫിസ് ഫോൺ: 0491-2505398.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.