പട്ടാമ്പി: പട്ടാമ്പിയുടെ ചിരകാല സ്വപ്നമായ പട്ടാമ്പി പുതിയ പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികൾക്ക് തുടക്കം. പട്ടാമ്പി കമാനം ഭാഗത്തുനിന്നും തൃത്താല മണ്ഡലത്തിലെ ഞങ്ങാട്ടിരി കടവ് വരെ നീളുന്ന പാലത്തിന് പട്ടാമ്പി മണ്ഡലത്തിൽ നിന്നും 82 സെൻറ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. തൃത്താല മണ്ഡലത്തിൽ നിന്നും 30 സെൻ റ് സ്ഥലവും ഏറ്റെടുക്കണം. ഏറ്റെടുക്കേണ്ട സ്ഥലങ്ങളിൽ സർവേ കല്ലുകൾ സ്ഥാപിച്ചു തുടങ്ങി.
നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട സ്ഥലങ്ങളിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശനം നടത്തി. സ്ഥലമെടുപ്പ് പൂർത്തിയാക്കി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ആദ്യഘട്ട നിർമാണത്തിന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന പാലത്തിന്റെ നിർമാണ ചുമതല കെ.ആർ.എഫ്.ബിക്കാണ്.
ഏറെക്കാലമായുള്ള ആവശ്യമാണ് പുതിയ പാലം. പല ശ്രമങ്ങളും പല കാലങ്ങളായി നടന്നെങ്കിലും നിർമാണം അകന്നുപോവുകയായിരുന്നു. രണ്ടു പ്രളയങ്ങളെ അതിജീവിച്ചതാണ് നിലവിലുള്ള കോസ്വേ. വാഹനപ്പെരുപ്പവും ടൗണിൽ അടിക്കടിയുണ്ടാവുന്ന ഗതാഗതക്കുരുക്കും പാലത്തിന് ഭീഷണിയാണ്. ഇതിന് 500 മീറ്റർ കിഴക്ക് മാറിയാണ് പുതിയ പാലം നിർമിക്കുന്നത്. 370.90 മീറ്റർ സ്പാൻ വരുന്ന പാലത്തിന് 11 മീറ്റർ വീതിയും 1.50 മീറ്റർ നടപ്പാതയും ഉണ്ടായിരിക്കും. നഗരസഭാ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, നഗരസഭ കൗൺസിലർ പി. വിജയകുമാർ, സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, സി.പി.ഐ ഏരിയ സെക്രട്ടറി പി.കെ. സുഭാഷ്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.