കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ സർവേ ആരംഭിച്ചപ്പോൾ
പട്ടാമ്പി: ഷൊർണൂർ-നിലമ്പൂർ പാതയിൽ കുലുക്കല്ലൂരിൽ അനുവദിച്ച റെയിൽവേ ക്രോസിങ് സ്റ്റേഷൻ നിർമാണ നടപടിക്ക് തുടക്കം. ഇതിനായുള്ള സർവേ കഴിഞ്ഞ ദിവസം ആരംഭിച്ചു. 16.15 കോടിയാണ് കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷന് അനുവദിച്ചത്. പാതയിലുണ്ടാവുന്ന അപകടങ്ങൾ പെട്ടെന്ന് എത്തി പരിഹരിക്കാൻ ക്രോസിങ് സ്റ്റേഷൻ പ്രയോജനപ്പെടും. കുലുക്കല്ലൂരിന് പുറമെ മേലാറ്റൂരാണ് രണ്ടാമത്തെ ക്രോസിങ് സ്റ്റേഷൻ വരുന്നത്. രണ്ടും പൂർത്തിയാവുന്നതോടെ ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ഇരു ദിശകളിലേക്കും ഒരേ സമയം അഞ്ചും ആറും വണ്ടികൾ ഓടിക്കാനും ഷൊർണൂരിൽ നിന്ന് വിവിധ ഇടങ്ങളിലേക്കുള്ള മറ്റു വണ്ടികളിൽ യാത്രക്കാർക്ക് കയറാവുന്ന വിധം സർവീസുകളുടെ സമയം ക്രമീകരിക്കാനും കഴിയും. 14 പാസഞ്ചർ ട്രെയിനുകളാണിപ്പോൾ സർവിസ് നടത്തുന്നത്. പുറമെ അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ഗൂഡ്സുകളും ഓടുന്നുണ്ട്. ഷൊർണൂർ വിട്ടാൽ 28 കിലോമീറ്റർ കഴിഞ്ഞു അങ്ങാടിപ്പുറത്തും വീണ്ടും അത്ര തന്നെ ദൂരം താണ്ടി വാണിയമ്പലത്തും മാത്രമാണ് നിലവിൽ ക്രോസിങ് സ്റേഷനുകളുള്ളത്. ഇത് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.