കോട്ടായി: ജോലിക്കിടെ കാലിനു പറ്റിയ പരിക്ക് രോഗക്കിടക്കയിലാക്കിയ മുളവെട്ട് തൊഴിലാളി രവിക്കുട്ടന് ഒറ്റ ആഗ്രഹമേ ഉള്ളൂ. സ്വന്തമായി എഴുന്നേറ്റ് നടക്കാനാകണം, കുടുംബം പുലർത്താൻ പണിക്ക് പോകണം. കുടുംബം പുലർത്താനും ചികിത്സക്കും വഴിയില്ലാതെ വിധിയെ പഴിച്ച് കഴിയുകയാണ് ഈ ഹതഭാഗ്യൻ. കോട്ടായി വറോഡ് കോലാക്കളം ചേരിങ്കൽ വീട്ടിൽ രവിക്കുട്ടനാണ് (50) രോഗക്കിടക്കയിൽ വിധിയെ പഴിച്ചുകഴിയുന്നത്.
മുളവെട്ട് തൊഴിലാളിയായ രവിക്കുട്ടന് രണ്ടുമാസം മുമ്പ് പണിക്കിടെ കാൽപാദത്തിൽ മുള്ളു തറച്ചതാണ് കാരണം. കാലിൽ പഴുപ്പ് കയറി കാൽമുട്ട് വരെ മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും വിദഗ്ധ ചികിത്സയിൽ അസ്ഥിക്കൂടം പോലെയായ കാലിലെ പഴുപ്പ് നിയന്ത്രിച്ച് മരുന്നും ചികിത്സയുമായി കഴിയുകയാണ്. ഭാര്യ പണിക്കുപോയാണ് കുടുംബം പുലർത്തുന്നത്. ഇനിയും മൂന്ന് മാസം ചികിത്സയിലിരിക്കണമെന്നും ആവശ്യമെങ്കിൽ കാലിൽ പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞിട്ടുണ്ട്. ചികിത്സക്ക് ഭാരിച്ച ചെലവുവരുന്നതിനാൽ നിത്യചെലവിന് വരെ പ്രയാസപ്പെടുന്ന സാഹചര്യമാണ്. ജീവിതത്തിലേക്ക് പഴയതുപോലെ തിരിച്ചുവരാൻ കാരുണ്യമതികളുടെ കൈത്താങ്ങ് ആവശ്യമാണ്. 9526984581 ആണ് രവിക്കുട്ടന്റെ ഗൂഗ്ൾ പേ നമ്പർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.