ഒറ്റപ്പാലം: വരോട് അനങ്ങൻമലയോട് ചേർന്ന് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ക്വാറിയുടെ പ്രവർത്തനം തുടരാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്. ക്വാറിയുടെ പ്രവർത്തനാനുമതി റദ്ദാക്കണമെന്നാവശ്യപെട്ട് ഒറ്റപ്പാലം നഗരസഭ കൗൺസിൽ എടുത്ത തീരുമാനം തൽക്കാലം നിർത്തിവെക്കണമെന്ന തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ് ക്വാറി മൂലം ആധിയിലായ ജനത്തിന് ഇരുട്ടടിയായത്.
ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ആരോപിച്ച് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് പ്രത്യേക വാർഡ് സഭ കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൗൺസിൽ യോഗത്തിൽ പ്രവർത്തനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏകകണ്ഠമായി തീരുമാനമെടുത്തത്. അതേസമയം നഗരസഭ സെക്രട്ടറി ഇതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു. വിവിധ വകുപ്പുകളുടെ അനുമതി രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനാനുമതി നൽകിയതെന്നും ജനങ്ങളുടെ പരാതി ഉയർന്ന സാഹചര്യത്തിൽ കലക്ടർ നേരിട്ട് നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകിയതായും നഗരസഭ സെക്രട്ടറി അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ മതിയായ കാരണങ്ങളും അനുബന്ധ രേഖകളും പ്രവർത്തനം തടയാൻ ആവശ്യമാണെന്ന് വിശദീകരിച്ചായിരുന്നു സെക്രട്ടറിയുടെ വിയോജിപ്പ്. ജൂലൈ 13ന് സർക്കാറിന് സമർപ്പിച്ച കൗൺസിൽ യോഗ തീരുമാനമാണ് തൽക്കാലം നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുന്നത്.
സി.പി.എം ഭരിക്കുന്ന നഗരസഭയിൽ കൗൺസിൽ അംഗങ്ങൾ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. ക്വാറിയുടെ പ്രവർത്തനം പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് നിരവധി പ്രക്ഷോഭങ്ങൾ ഇതിനകം അരങ്ങേറി. സി.പി.എം നേതൃത്വത്തിലുള്ള സമരസമിതിയും ശാസ്ത്ര സാഹിത്യ പരിഷത്തും സമരപരിപാടികളുമായി സജീവമായി രംഗത്തുണ്ട്. ക്വാറിക്കെതിരെ നാട്ടുകാരും സംഘടനകളും പ്രത്യക്ഷമായി രംഗത്ത് നിൽക്കെയാണ് ക്വാറിക്ക് അനുകൂലമായി സർക്കാർ ഉത്തരവ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.