പത്തനംതിട്ട: കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപം വാടകക്ക് എടുത്ത വീട്ടിൽ സൂക്ഷിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
പിക് അപ് വാനിൽ കടത്തിക്കൊണ്ടുവന്ന 5250 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ രാജൻ കുട്ടിയുടെ മകൻ ബിനുരാജാണ് (43) രാമഞ്ചിറയിൽ പൊലീസിന്റെ പിടിയിലായത്. സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ വീട്ടിൽനിന്ന് കോഴഞ്ചേരി ഗവ. സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന ബിനുരാജിന്റെ ബന്ധുക്കളായ ദമ്പതികൾ നേരത്തേ കോഴഞ്ചേരിയിൽ കസ്റ്റഡിയിലായിരുന്നു.
ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഡാൻസാഫ് സംഘത്തിന്റെയും ആറന്മുള പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ബിനുരാജ് വാടകക്കെടുത്ത വീട്ടിൽനിന്ന് അന്ന് 37,000ലധികം പുകയില പാക്കറ്റുകൾ പിടിച്ചത്.
പരിശോധനയിൽ ഒരു ലക്ഷത്തിലധികം രൂപയും കണ്ടെടുത്തിരുന്നു. അന്ന് ഓടിരക്ഷപ്പെട്ട ബിനുരാജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾ ജില്ല കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്നും കച്ചവടത്തിന് മുതിർന്ന പ്രതിയെ തന്ത്രപൂർവം പൊലീസ് വലയിലാക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ കടന്നുകളഞ്ഞു.
ഡാൻസാഫ് ജില്ല നോഡൽ ഓഫിസർ കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പത്തനംതിട്ട ഡിവൈ.എസ്.പി, എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇലവുംതിട്ട പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.
അന്ന് പിടിയിലായ ദമ്പതികൾ, കോഴഞ്ചേരി കോഴിപ്പാലത്തിനടുത്ത് വാടകക്ക് എടുത്തുകൊടുത്ത കടയിലെ വാഴക്കുല കച്ചവടത്തിന്റെ മറവിലാണ് പുകയില ഉൽപന്നങ്ങൾ ബിനുരാജ് വിറ്റഴിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.