അടൂര്‍: മകെൻറ അപകട മരണാനന്തര ധനസഹായത്തിന് ഒരു വര്‍ഷത്തിലേറെയായി ഭരണാധികാരികളെയും ഉദ്യോഗസ്ഥവൃന്ദങ്ങളെയും കണ്ട് ഓഫിസുകള്‍ കയറിയിറങ്ങി നിരാശയായ വീട്ടമ്മക്ക് ഒടുവില്‍ ധനസഹായം അനുവദിച്ചു.
2021 ആഗസ്റ്റ് 26ന് 'മാധ്യമം' ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത സാമൂഹിക പ്രവര്ത്തകന് പൂതങ്കര കമല്ഭവനില് ബി.ആര്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയന്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, മന്ത്രി കെ. രാധാകൃഷ്ണന് എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയതിനെത്തുടര്‍ന്ന് രാജമാണിക്യത്തിെൻറ ശിപാര്‍ശപ്രകാരം രണ്ടുലക്ഷം രൂപയാണ് അനുവദിച്ചത്.
സെപ്റ്റംബര്‍ ഏഴിന് ഇളമണ്ണൂര്‍-കലഞ്ഞൂര്‍ പാതയില്‍ പൂതങ്കര കിഴക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍നിന്ന് കാല് വഴുതിവീണ് തലക്ക് ഗുരുതര പരിക്കേറ്റാണ് ഇളമണ്ണൂര്‍ ബിജുഭവനില്‍ രാമചന്ദ്രെൻറയും ശാരദാമ്മയുടെയും മകന് ബിജു (33) മരിച്ചത്. ലോഡിങ് തൊഴിലാളിയായിരുന്ന ബിജു കുടുംബത്തിെൻറ ഏക വരുമാനമാര്‍ഗമായിരുന്നു. തടി കയറ്റി വന്ന ലോറിയിലെ തടിതട്ടി പാതക്ക് കുറുകെ വലിച്ചിരുന്ന കേബിള്‍ പൊട്ടിയതിനെത്തുടര്‍ന്ന് മുകളില്‍നിന്ന് ബിജു ഇറങ്ങുമ്പോഴായിരുന്നു അപകടം. മാതാവ് ശാരദയും സഹോദരന് ബൈജുവും അടങ്ങുന്നതാണ് കുടുംബം.
ശാരദയുടെ ഭര്‍ത്താവ് രാമചന്ദ്രന് തളര്‍വാതവും ഹൃദയവാല്‍വ് തകരാറും കാരണവും മറ്റൊരു മകന് ഹീമോഫീലിയ ബാധിച്ചും കിടപ്പിലാണ്. ശാരദാമ്മ തൊഴിലുറപ്പിനുപോയാണ് വീട് പുലര്‍ത്തുന്നത്. സി.ഐ.ടി.യു പ്രവര്‍ത്തകനായിരുന്ന ബിജുവിെൻറ കുടുംബാംഗങ്ങള്‍ സി.പി.എം പ്രവര്‍ത്തകരാണ്.
പാര്‍ട്ടിപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചപ്രകാരം എല്ലാ രേഖകളും ശരിയാക്കി പട്ടികജാതി പറക്കോട് ബ്ലോക്ക് ഓഫിസ്, വകുപ്പ് മന്ത്രി എ.കെ. ബാലന് എന്നിവര്‍ക്ക് ശാരദാമ്മ സമര്‍പ്പിച്ചിരുന്നു. 2020 ഒക്ടോബര്‍ 13ന് നല്കിയ അപേക്ഷ പട്ടികജാതി വികസന ഓഫിസര്‍ 2021 ജനുവരി നാലിന് വകുപ്പ് മന്ത്രിക്ക് കൊടുക്കാൻ പറഞ്ഞ് നിര്‍ദാക്ഷിണ്യം മടക്കി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.